സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ; സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി ജില്ല അധ്യക്ഷൻ

തൃശൂർ: പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ അനീഷ് കുമാർ. സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തത് കാരണം റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്, ഇതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു.

സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ പൂരനഗരിയിൽ ആംബുലൻസിലല്ല പോയതെന്നും ബി.ജെ.പി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

‘ഞാൻ അവിടെ ചെന്നത് നൂറു കണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. പാർട്ടി ജില്ല അധ്യക്ഷന്‍റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോ? കേരളത്തിലെ മുൻ മന്ത്രിമാരടക്കം, ഇപ്പോഴത്തെ മന്ത്രിമാരടക്കം ചോദ്യം ചെയ്യപ്പെടാൻ യോഗ്യരായി തീരുമെന്ന ഭയം അവർക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐക്ക് വിടൂ’ -സുരേഷ് ഗോപി പറഞ്ഞു.

Tags:    
News Summary - BJP District President rejected Suresh Gopi statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.