തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴിൽനിന്ന് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറിേൻറത് 10 രൂപയിൽനിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പർ ഫാസ്റ്റ് നിരക്ക് 13ൽനിന്ന് 15 രൂപയായും സൂപ്പർ ഡീലക്സ് നിരക്ക് 20ൽനിന്ന് 22 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ൽനിന്ന് 44 ആയും വോൾവോ നിരക്ക് 40ൽനിന്ന് 45 ആയും ഉയർത്താനാണ് ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം നിരക്ക് വർധനയിൽ തീരുമാനമെടുത്തേക്കും.
ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാർശ പ്രകാരം കിലോമീറ്റർ ചാർജിലും നേരിയ വർധനയുണ്ടാകും. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്റ്റിന് 68 പൈസയിൽനിന്ന് 75 പൈസയാകും. സൂപ്പർ ഫാസ്റ്റിന് 77 പൈസയിൽനിന്ന് 85 പൈസയായും സൂപ്പർ ഡീലക്സിന് 90 പൈസയിൽനിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകൾക്ക് 1.10 രൂപയിൽനിന്ന് 1.20 രൂപയായും വോൾവോക്ക് 1.30ൽനിന്ന് 1.45 രൂപയായുമാകും ഉയരുക. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കേണ്ടതില്ലെന്നാണ് എൽ.ഡി.എഫ് തീരുമാനം. എന്നാൽ, വിദ്യാർഥികളുടെ നിരക്കിലും വർധന വന്നേക്കും. 2014ലാണ് അവസാനമായി ബസ്ചാർജ് വർധിപ്പിച്ചത്.
മിനിമം നിരക്ക് 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യവും കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ് നിരക്ക് വർധനക്ക് മുന്നണി അംഗീകാരം നൽകിയത്. ശിപാർശയുടെ വിശദാംശങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രനാണ് മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ശിപാർശകളും മന്ത്രി വിവരിച്ചു. മുക്കാൽ മണിക്കൂർ നീണ്ട യോഗം ബസ്ചാർജ് വർധനയെന്ന ഒറ്റ അജണ്ട മാത്രമേ ചർച്ച ചെയ്തുള്ളൂവെന്ന് മുന്നണി വൃത്തങ്ങൾ പറഞ്ഞു. യോഗം ആരംഭിച്ചശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. സ്വകാര്യ ബസുടമകൾ മുന്നോട്ട് െവച്ച മിനിമം നിരക്ക് 10 രൂപയെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം അഭിപ്രായപ്പെട്ടു.
നേരത്തേ നിരക്ക് വർധന ആവശ്യപ്പെട്ട് സമരരംഗത്തേക്കിറങ്ങാൻ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ അവർ നിരക്ക് വർധന ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാെണന്ന് മുഖ്യമന്ത്രി നിയമസഭയിലുൾപ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് നിരക്കിൽ നേരിയ വർധന വരുത്താൻ എൽ.ഡി.എഫ് ശിപാർശ െചയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.