കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു രാജിവെച്ചു. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്ത സാഹചര്യത്തിൽ അഡ്വക്കറ്റ് ജനറൽ രാജി ചോദിച്ച് വാങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രിതന്നെ രാജിക്കത്ത് ഇ-മെയിലിൽ കൈമാറിയതായാണ് അറിയുന്നത്.
2018ൽ പീഡനത്തിനിരയായ 24കാരി ഈ കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയാണ് ഇയാളെ സമീപിച്ചത്. എന്നാൽ, മാതാപിതാക്കളോടൊപ്പം ചെന്ന ആദ്യ ദിവസം മുതൽ മനു പീഡനത്തിനിരയാക്കിയെന്നാണ് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഒക്ടോബർ ഒമ്പതിനാണ് ഈ സംഭവം. പിന്നീട് പിതാവിനൊപ്പം ഓഫിസിലെത്തിയപ്പോൾ കുറേക്കൂടി ശാരീരികമായ ആക്രമണം നടത്തി. മുഖത്ത് മുറിവേൽപിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റാരുമില്ലാത്തപ്പോൾ വീട്ടിലെത്തിയ അഭിഭാഷകൻ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു. അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുന്നതും പതിവായിരുന്നു. അധികാരസ്ഥാനങ്ങളിൽ പിടിപാടുള്ളയാളായതിനാൽ ആദ്യം പുറത്തുപറയാൻ മടിച്ചു. പിന്നീട് മാതാവിനോട് കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
റൂറൽ എസ്.പിക്ക് ലഭിച്ച പരാതി കേസെടുക്കാൻ ചോറ്റാനിക്കര പൊലീസിന് അയക്കുകയായിരുന്നു. വിശ്വാസ വഞ്ചന, അധികാര ദുർവിനിയോഗം, ബലാത്സംഗം, മാനസിക പീഡനം തുടങ്ങിയവ ചേർത്താണ് കേസ്. അതേസമയം, തന്നെ രക്ഷിക്കണമെന്ന് യുവതിയുടെ ബന്ധുവിനോട് ഇയാൾ കരഞ്ഞ് അഭ്യർഥിക്കുന്ന ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തിനുള്ള പട്ടികയിൽ ഉൾപ്പെടാനിരിക്കുകയാണ് താനെന്നും രക്ഷിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.