കേരളത്തിനെതിരെ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചന; തുറന്ന ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നതെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, സി.എ.ജി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികൾ സംസ്ഥാന സർക്കാറിന്‍റെ വികസന പദ്ധതികൾക്കെതിരെ സംഘടിതമായ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മാധ്യമങ്ങൾക്ക് അന്വേഷണത്തെ കുറിച്ച് വാർത്ത ചോർത്തി നൽകുന്നത് ഇ.ഡി തന്നെയാണ്. നിയമസഭയുടെ നേർക്കുള്ള അവകാശലംഘനമാണ് ഇ.ഡി നടത്തുന്നതെന്നും തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണത്തെ സംസ്ഥാന സർക്കാറിന് പേടിയില്ല. സി.എ.ജി റിപ്പോർട്ട് ഗവർണറുടെ പരിശോധനക്ക് അയക്കും. കേന്ദ്ര ഏജൻസികൾ മുകളിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും തോമസ് ഐസക് പറഞ്ഞു.

കാര്യങ്ങൾ തുറന്ന ഏറ്റുമുട്ടലിലേക്കാണ് പോകുന്നത്. എന്നാൽ, ഒരിഞ്ച് വഴങ്ങാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപ്പാക്കുന്ന പദ്ധതികളൊക്കെ തുടരും. 

സംസ്ഥാനത്തിന്‍റെ അധികാരത്തെ എന്‍ഫോഴ്‌‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് വെല്ലുവിളിക്കുകയാണ്. മസാല ബോണ്ടില്‍ ഇ.ഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജന്‍സിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്. സംംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.


സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ഇ.ഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാന്‍ നിയമസഭയുണ്ട്. ആര്‍ബിഐ അനുമതി നല്‍കിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമര്‍ശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തിലെ ഭരണത്തെ സ്‌തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.