തിരുവനന്തപുരം: ഗവർണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തതിന് പിന്നാലെ കേരള പൊലീസും സി.ആർ.പി.എഫും ആശയക്കുഴപ്പത്തിൽ. ഗവർണറുടെ സുരക്ഷക്കായി എത്തിയ സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കേണ്ടത് കേന്ദ്രമോ സംസ്ഥാനമോ എന്നതിൽ അവ്യക്തതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഗവർണറുടെ സെഡ് പ്ലസ് സുരക്ഷക്ക് കേന്ദ്ര സേനയെ വിന്യസിക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതുവരെ അതുണ്ടായിട്ടില്ല. മുമ്പ് കേന്ദ്ര സർക്കാർ അമൃതാനന്ദമയിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇത്തരം സുരക്ഷ നൽകിയപ്പോൾ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമല്ല ഗവർണർക്ക് അധിക സുരക്ഷ ഒരുക്കിയത്. അതിനാൽ അതിനുള്ള ചെലവ് കേന്ദ്രം തന്നെ വഹിക്കട്ടെ എന്നാണ് സംസ്ഥാന നിലപാട്. ഇതുസംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവ് തിങ്കളാഴ്ച ലഭിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനം ചെലവ് വഹിക്കണമെന്ന് കേന്ദ്രം നിർദേശിച്ചാൽ സംസ്ഥാനം രാജ്ഭവന് നൽകുന്ന തുകയിൽനിന്ന് ഇതിനും പണം കണ്ടെത്താൻ സർക്കാറിന് ആവശ്യപ്പെടാം. നിലമേല്‍ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കിയേക്കും.
കൊച്ചി: കേന്ദ്ര സുരക്ഷയുള്ള ആര്.എസ്.എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഖേദകരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സി.ആർ.പി.എഫ് രാജ്യത്തിന്റെ അഭിമാനമാണ്. കേവലം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി അവരെ ഉപയോഗിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കേരളത്തെ അപമാനിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.