കേന്ദ്ര അഭിഭാഷകൻ വന്നില്ല; ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: സി.ബി.ഐക്ക് വേണ്ടി കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ ഹാജരാകാതിരുന്നതിനെ തുടർന്ന് എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ചൊവ്വാഴ്ച ഹരജി പരിഗണിച്ചപ്പോൾ സി.ബി.ഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു എത്തിയില്ല.

രാജു മറ്റൊരു കേസിലാണെന്നും അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്നും അദ്ദേഹത്തിന്റെ ജൂനിയര്‍ ആവശ്യപ്പെട്ടപ്പോൾ അതിന് കഴിയില്ലെന്നും കേസ് മാറ്റിവെക്കുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ഭൂരിഭാഗം തവണയും കേസ് മാറ്റിയത് കേന്ദ്ര അഭിഭാഷകന്റെ അസാന്നിധ്യമോ ആവശ്യമോ കൊണ്ടായിരുന്നു.

2017-ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി മാറ്റിവെച്ചത് 35 തവണയാണ്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനക്ക് എത്തിയെങ്കിലും സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു മറ്റൊരു കേസിന്‍റെ തിരക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 2017 ആഗസ്റ്റ് 23നാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സി.ബി.ഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹരജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Tags:    
News Summary - Central counsel did not appear; Lavlin case postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.