തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സ്ആപ് സംവിധാനം യാഥാർഥ്യമായി. 9446700800 നമ്പറിലൂടെ പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാം.
വാട്സ്ആപ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഈ നമ്പറിലൂടെ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം തേടാം. സംസ്ഥാനത്ത് എവിടെനിന്നും ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി തുടർനടപടികൾക്കായി കൈമാറാനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്. നിർദിഷ്ട വാട്സ്ആപ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർ റൂം പോർട്ടലിലൂടെ തദ്ദേശ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും.
തിരുവനന്തപുരം: മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിൽ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകും. അതുവഴി സർക്കാർ നടപടിക്ക് പരമാവധി പ്രചാരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം വാട്സ്ആപ് നമ്പറുകളാണ് നിലവിൽ ഉണ്ടായിരുന്നത്. പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പരാതികളിൽ തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിലും പാരിതോഷികം ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ച ഉണ്ടാവരുതെന്ന് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. ഇക്കാര്യത്തിൽ ഒരു ദൈനംദിന മേൽനോട്ട/ അവലോകന സംവിധാനം സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഭാഗമായി സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാട്സ്ആപ് നമ്പറിലേക്ക് പ്രാദേശികമായി പരാതി അറിയിക്കുന്നയാളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.