പള്ളുരുത്തി: ഒാഖി ദുരന്തത്തെ തുടർന്ന് ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പും സമരപ്പന്തലും സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ സമരക്കാർ തടഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പമെത്തിയ പ്രാദേശിക നേതാക്കൾക്കെതിരെയാണ് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. കടല്‍ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി പ്രദേശവാസികൾ ചെല്ലാനം സെൻറ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സമരത്തിലാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ജില്ലയിലെ നേതാക്കൾക്കൊപ്പമാണ് ഉമ്മൻ ചാണ്ടി എത്തിയത്. എന്നാൽ, ഡൊമിനിക് പ്രസേൻറഷൻ, ഹൈബി ഈഡൻ എന്നിവരെ മാത്രമാണ് അദ്ദേഹത്തിനൊപ്പം ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചത്. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മുൻ എം.എൽ.എ ബെന്നി ബെഹന്നാൻ ഉള്‍പ്പെടെയുള്ളവരെയും മറ്റ് പ്രാദേശികനേതാക്കളെയും തടഞ്ഞുനിർത്തി. ക്യാമ്പില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. പ്രദേശവാസികളുടെ ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കി. തെൻറ ഭരണകാലത്ത് 2014ൽ കടൽഭിത്തി നിർമിക്കാൻ 110 കോടി അനുവദിച്ച് മൂന്നു തവണ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരെ ലഭിക്കാത്തതിനാലാണ് പണി മുടങ്ങിയതെന്നും കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഷ്ട്രീയകക്ഷി പ്രതിനിധികളെ വേദിയിൽ പ്രസംഗിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതിനാൽ ഉമ്മൻ ചാണ്ടി പ്രസംഗിച്ചില്ല. ഓരോദിവസവും അഞ്ചുപേരാണ് നിരാഹാരമിരിക്കുന്നത്. വ്യാഴാഴ്ച പത്തോളം വൈദികരാണ് നിരാഹാരമിരുന്നത്. കടൽഭിത്തിനിർമാണം ആരംഭിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ചെല്ലാനം ജനകീയസമിതി. ചെല്ലാനം നിവാസികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ പഴേരി, തമ്പി സുബ്രഹ്മണ്യം, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാര്‍ട്ടിന്‍ ആൻറണി തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയോടൊപ്പം എത്തിയെങ്കിലും അകത്തേക്ക് പ്രവേശനം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.