തിരുവനന്തപുരം: മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ഒന്നടങ്കം പങ്കെടുത്ത് നടത്തുന്ന നവകേരള സദസ്സ് ജനാധിപത്യത്തിന്റെയും ഭരണ നിർവഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതും സമാനതകളുമില്ലാത്തതുമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിർമിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനുമാണ് ഈ പര്യടനമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ജനാധിപത്യത്തിന്റെ അർഥതലങ്ങൾ സമ്പൂർണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്. സംഘാടകസമിതി രൂപവത്കരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. നവകേരളത്തിനായി ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സ് പുതിയ ഊർജം പകരും.
നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവതലസ്പർശിയുമായ വികസനത്തിന് മാത്രമേ പുരോഗതി യാഥാർഥ്യമാക്കാൻ കഴിയൂ. അടിയുറച്ച ആ ബോധ്യമാണ് സർക്കാറിന്റെ കരുത്ത്. ഇനിയും ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്. അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തവും സംഭാവനകളും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.