വഴിത്തിരിവായത് ട്രെയിനിൽനിന്ന് എടുത്ത ഫോട്ടോ; കുട്ടിയെ തിരിച്ചെത്തിക്കാൻ ചൈൽഡ് ലൈൻ സംഘം വിശാഖപട്ടണത്തേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ട്രെയിനിൽ വച്ച് വിദ്യാർഥിനിയായ ബബിത എടുത്ത ഫോട്ടോ ആണെന്ന് മലയാളി അസോസിയേഷൻ പ്രതിനിധി എൻ.എം. പിള്ള. അസം സ്വദേശികളായ അൻവർ ഹുസൈൻ -ഫർവീൻ ബീഗം ദമ്പതികളുടെ മകൾ തസ്മീത് തംസമിനെ ദീർഘമായ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രി വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസ് ട്രെയിനിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ തിരികെ എത്തിക്കാനായി അഞ്ചംഗ ചൈൽഡ് ലൈൻ സംഘം വ്യാഴാഴ്ച രാവിലെ വിശാഖപട്ടണത്തേക്ക് തിരിച്ചു. രണ്ട് വനിതാ എസ്.ഐ അടക്കമുള്ള സംഘമാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ പുറപ്പെട്ടത്. കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം ചൈൽഡ് ലൈനിന് കത്ത് കൈമാറും. നിലവിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷമേ തിരികെ കൊണ്ടുവരാനാകൂ.

ചൊവ്വാഴ്ച രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് സഹായകമായി. ചൊവ്വാഴ്ച ഉച്ചക്ക് ട്രെയിനിൽ യാത്രചെയ്ത വിദ്യാർഥിനിയാണ് തസ്മീത് കരയുന്നതിൽ സംശയം തോന്നി മൊബൈലിൽ ചിത്രമെടുത്തത്. പെൺകുട്ടിയെ കാണാതായ വാർത്ത ബുധനാഴ്ച മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വിദ്യാർഥിനി ഫോട്ടോ പൊലീസിന് കൈമാറി.

പെൺകുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതായി സി.സി ടി.വി പരിശോധനയിൽ വ്യക്തമായിരുന്നു. കുപ്പിയിൽ വെള്ളമെടുത്തശേഷം തിരികെ ട്രെയിനിൽ കയറി. ഇതിന് പിന്നാലെയാണ് ചെന്നൈയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. ചൈന്നെയിലേക്കും അസമിലേക്കുമുള്ള ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച വൈകീട്ടോടെ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി ചെന്നൈയിൽ ട്രെയിനിറങ്ങിയതായി സ്ഥിരീകരണം ലഭിച്ചു. പിന്നീട് വിശാഖപട്ടണത്ത് നടത്തിയ തെരച്ചിലിൽ ട്രെയിനിൽ കണ്ടെത്തുകയായിരുന്നു.

കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ വാടക വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഒരു മാസം മുമ്പാണ് അസമിൽനിന്ന് ഇവര്‍ എത്തിയത്. ആദ്യം ഹോട്ടലിലായിരുന്നു അന്‍വറിന് ജോലി. തുടർന്ന് കഴക്കൂട്ടത്തെ സ്കൂളില്‍ തോട്ടപ്പണിക്കാരനായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യയും ഇവിടെ സഹായിയായുണ്ട്. ഇവര്‍ക്ക് 19 വയസ്സുള്ള മകനും ഒമ്പതും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കളുംകൂടിയുണ്ട്.

Tags:    
News Summary - Child line team departed to Vishakhapattanam to bring back missing child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.