തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മൂന്നര ലക്ഷം ടൺ മാലിന്യം വന്നതിൽ സംസ്കരിച്ചത് ഒരു ലക്ഷം മാത്രമെന്ന് സി.എ.ജി റിപ്പോർട്ട്. എന്നാൽ, മൂന്നര ലക്ഷത്തിനുള്ള പണം സർക്കാർ നൽകി. ഒരേ ആൾക്കുതന്നെ കരാർ പുതുക്കി നൽകിയെന്നും സംസ്ഥാനത്തെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടുന്ന റിപ്പോർട്ടിൽ സി.എ.ജി ചൂണ്ടിക്കാട്ടി. ബ്രഹ്മപുരത്തും ഞെളിയൻ പറമ്പിലും സംസ്കരണ പ്ലാന്റുകൾ പ്രവർത്തനരഹിതമായിരുന്നു. മാലിന്യസംസ്കരണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ബൈലോ തയാറാക്കിയില്ല. നിരോധിത പ്ലാസ്റ്റിക് ഉപയോഗം സംസ്ഥാനത്ത് വ്യാപകമാണ്. പ്ലാസ്റ്റിക് മാലിന്യം റോഡ് പണിക്ക് ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 2016-21 കാലത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
മാലിന്യ സംസ്കരണം സംബന്ധിച്ച് വലിയ അവകാശങ്ങൾ ഉന്നയിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ, പക്ഷേ, എന്തൊക്കെയാണ് ചെയ്തതെന്നത് സംബന്ധിച്ച് വിവരങ്ങൾ സൂക്ഷിച്ചിട്ടില്ല. മാലിന്യസംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ 10 മുതൽ 15 ശതമാനം വരെ ഫണ്ട് വിനിയോഗിക്കണം. എന്നാൽ, രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഫണ്ട് ചെലവഴിച്ചത്. 90 ശതമാനം ഹോട്ടലുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ അപര്യാപ്തം. മാലിന്യനീക്കത്തിനുള്ള കരാർ ഇല്ലാതെയും കോഴിക്കടക്ക് ലൈസൻസ് നൽകിയതായി കണ്ടെത്തി.
മാലിന്യം വേർതിരിച്ച് സംഭരിക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. വീടുകളിലേക്ക് കളർകോഡ് പ്രകാരമുള്ള മാലിന്യപ്പെട്ടി നൽകിയിട്ടില്ല. നൽകിയ ഇടങ്ങളിലാകട്ടെ ഇതു ശരിയായ വിധം ഉപയോഗിക്കുന്ന പരിശോധന നടന്നില്ല. ഈ ഇനത്തിൽ ചെലവായ പണം മുഴുവൻ പാഴായി. ഉപയോഗം കഴിഞ്ഞ സാനിറ്ററി മാലിന്യം ശേഖരിക്കാൻ ഒരു തദ്ദേശ സ്ഥാപനത്തിലും സംവിധാനമില്ല. തുറന്ന വണ്ടികളിലും മറ്റും അശാസ്ത്രീയമായാണ് മാലിന്യ നീക്കം നടത്തുന്നത്. സ്വന്തം വാഹനം ഉണ്ടായിട്ടും വാടകക്ക് വണ്ടി വിളിച്ച് തദ്ദേശ സ്ഥാപനങ്ങൾ അധിക ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തി.
ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി വരുമാനത്തിൽ നിശ്ചിത ശതമാനം മാറ്റിവെക്കണമെന്ന് സി.എ.ജി ശിപാർശ ചെയ്യുന്നു. പ്ലാസ്റ്റിക് / ഇ-മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ നിർമാതാക്കൾ കൂടി ഏറ്റെടുക്കുന്ന വിധമുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഉണ്ടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.