സഹകരണബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബദല്‍ സംവിധാനം

തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കിലെ പണം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി.  പ്രാഥമിക ബാങ്കുകളിലെ എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ജില്ലാ സാഹകരണ ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് നല്‍കിയാണ് ഇടപാടുകള്‍ പുനരാരംഭിക്കുക. തുക പിന്‍വലിക്കുന്നത് രേഖാമൂലം ജില്ല ബാങ്ക് വഴിയാണെങ്കിലും പണം നല്‍കുക നിക്ഷേപകന്‍െറ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍നിന്നായിരിക്കും.

അക്കൗണ്ട് വിവരങ്ങള്‍  ജില്ല ബാങ്കിനും ബന്ധപ്പെട്ട  പ്രാഥമിക ബാങ്കുകള്‍ക്കും പരസ്പരം അറിയാന്‍ കഴിയുന്ന തരത്തില്‍ ഇരുബാങ്കിനെയും മിറര്‍ അക്കൗണ്ട് വഴി ബന്ധിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ല സഹകരണ ബാങ്കുകളിലെയും പ്രസിഡന്‍റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ ബാങ്കുകളിലും കെ.വൈ.സി നിര്‍ബന്ധമാക്കും. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജില്ല ബാങ്കിന്‍െറ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി നേരത്തേ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ യോഗം അംഗീകരിക്കുകയായിരുന്നു.

പുതിയ സംവിധാനം വരുന്നതോടെ ജില്ല ബാങ്കിലെ അക്കൗണ്ടിലൂടെ ആഴ്ചയില്‍ 24,000 രൂപ വീതം പിന്‍വലിക്കാം. അതത് ദിവസത്തെ ഇടപാടുകളില്‍ അന്നുതന്നെ ഇരുബാങ്കും കണക്കുകള്‍ പൂര്‍ത്തീകരിക്കണം. ജില്ല ബാങ്കില്‍ പുതിയ അക്കൗണ്ടിനുള്ള അപേക്ഷാ നടപടികള്‍ പ്രാഥമിക ബാങ്കുകളില്‍  സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ ജില്ല ബാങ്കില്‍  അക്കൗണ്ട് എടുക്കേണ്ടയാള്‍ നേരിട്ട് നല്‍കണം. അതേസമയം, പണം പിന്‍വലിക്കുന്നതിന് പ്രാഥമിക ബാങ്കിലത്തെിയാല്‍ മതി. ഈ സംവിധാനം  വായ്പകള്‍ എടുക്കുന്നതിനും  ഉപയോഗപ്പെടുത്തും. പലിശ നഷ്ടമുണ്ടാകുമെങ്കിലും നോട്ട് ക്ഷാമം പരിഹരിക്കുന്നതിന്  സഹകരണ ബാങ്കുകള്‍ക്ക് വാണിജ്യബാങ്കുകളില്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 നുള്ളില്‍ എല്ലാ സഹകരണ ബാങ്കുകളിലും ഏകീകൃത സോഫ്റ്റ്വെയര്‍ സംവിധാനം എര്‍പ്പെടുത്തി കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കും. സോഫ്റ്റ്വെയര്‍ തെരഞ്ഞെടുക്കുന്നതിനും മറ്റും നബാര്‍ഡിലെയും സഹകരണവകുപ്പിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപവത്കരിക്കും.

 

Tags:    
News Summary - co operative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.