കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണത്തിൽ പാറ്റകളെന്ന് യാത്രക്കാരുടെ പരാതി. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. സമാന അനുഭവം മറ്റ് യാത്രക്കാരും പങ്കുവെച്ചു. എന്നാൽ ഭക്ഷണപ്പൊതിയിലല്ല, ട്രെയിനിൽ നിന്നാണ് പാറ്റകൾ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്റെ വിശദീകരണം.
ചെങ്ങന്നൂർ കഴിഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് നൽകിയ ഇടിയപ്പം ഉൾപ്പെടെയുള്ള ഭക്ഷണ പാക്കറ്റുകൾ തുറന്നപ്പോൾ പല ഭാഗങ്ങളിൽ നിന്നായി പാറ്റകൾ കൂട്ടമായി പുറത്തേക്ക് വന്നു എന്നാണ് പരാതി. പരാതി പറഞ്ഞപ്പോൾ, കാറ്ററിങ് ചുമതലയുണ്ടായിരുന്ന ആൾ എത്തി. ട്രെയിനിനുള്ളിലുള്ള പാറ്റകൾ സ്റ്റോറേജ് യൂനിറ്റിൽ കടന്നുകൂടി ഭക്ഷണ പായ്ക്കറ്റുകളിൽ കയറിയതാണെന്നാണ് കാറ്ററിങ് വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷണം പായ്ക്ക് ചെയ്യുമ്പോൾ വീഴ്ചയുണ്ടായിട്ടില്ലെന്നും അവർ ആവർത്തിച്ചു. എന്നാൽ കാറ്ററിങ് വിഭാഗത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് യാത്രക്കാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.