കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. അന്വേഷണസംഘം സമർപ്പിച്ച ഹരജി കൊല്ലം അഡീഷനല്‍ ഡിസ്ടിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-1 ജഡ്ജി പി.എന്‍. വിനോദ് അംഗീകരിച്ചു. ജില്ല റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് തുടരന്വേഷണത്തിന് 10 ദിവസത്തെ അനുമതി ആവശ്യപ്പെട്ടിരുന്നു.
കുട്ടിയുടെ പിതാവ് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ നാലുപേര്‍ കുറ്റകൃത്യത്തില്‍ ഉൾപ്പെട്ടിരുന്നെന്ന് സംശയിക്കുന്നതായി വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ അനുമതി തേടിയതെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്.
കുട്ടിയുടെ സഹോദരന് നാലുപേരെ കണ്ടെന്ന് പറഞ്ഞെങ്കിലും അത് പൊലീസ് അന്വേഷിച്ചില്ലെന്ന തരത്തിലാണ് പിതാവിന്റെ സംഭാഷണം പുറത്തുവന്നത്. പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ലഭിച്ചാല്‍ ഇതിന്മേല് അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നേരിട്ട് ഇടപെട്ട കേസിൽ നിലവിലെ സാഹചര്യത്തിൽ തുടരന്വേഷണം നടത്തുന്നത് ദുരൂഹത സൃഷ്ടിച്ചിരുന്നു.
തുടരന്വേഷണ അപേക്ഷയില്‍ കഴിഞ്ഞ 11ന് കോടതി വാദം കേട്ടിരുന്നു. വിചാരണ നടപടികള്‍ വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുടരന്വേഷണമെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെയും ഇത് ബാധിക്കും. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തുടരന്വേഷണത്തിന് അനുമതി നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു. തുടരന്വേഷണത്തിന് പ്രതിഭാഗത്തിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് അറിയിച്ചു. 2023 നവംബര്‍ 27ന് വൈകീട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയത്.
അടുത്തദിവസം ഉച്ചയോടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്. പത്മകുമാര്‍ (53), ഭാര്യ എം.ആര്. അനിതാകുമാരി (46), മകൾ അനുപമ (21) എന്നിവരെ പിടികൂടിയത്.
കൊല്ലം: ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്. പത്മകുമാറിന്റെ ജാമ്യാപേക്ഷ നിരസിച്ച കോടതി പത്മകുമാറിന്റെ ഭാര്യയും രണ്ടാംപ്രതിയുമായ എം.ആര്. അനിതകുമാരിക്ക് ജാമ്യം നൽകി. കൊല്ലം അഡീഷനല്‍ ഡിസ്ടിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദിന്റേതാണ് ഉത്തരവ്. കേസിലെ മൂന്നാം പ്രതിയും പത്മകുമാറിന്റെ മകളുമായ അനുപമക്ക് ഹൈകോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.