പത്തനംതിട്ട: സി.പി.എം നവീനിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കും പാർട്ടി. നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണെന്നും ഗോവിന്ദൻ പറഞ്ഞു.
മരണം നടക്കുമ്പോൾ പി.ബിയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങൾ അറിയുന്നത്. തിരിച്ചെത്തിയുടൻ തന്നെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.നവീൻ ബാബുവിന്റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങളെ എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞു.
സംഭവം അറിഞ്ഞയുടൻ എം.വി ജയരാജൻ ഉൾപ്പടെയുള്ളവർ ഇവിടെ എത്തിയിരുന്നു. സംഭവം അറിഞ്ഞയുടൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദിവ്യക്കെതിരായ പാർട്ടി നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് പാർട്ടിക്കാര്യമാണെന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.