ദിവ്യയെ കൈവിടാതെ സി.പി.എം; പാർട്ടി നടപടി ഉടനില്ല

തൃശൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നാണ് ശനിയാഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറക്ക് നടപടി മതിയെന്ന് യോഗത്തിൽ ധാരണയായി. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതല്‍ നടപടി വേണമോയെന്നത് കോടതി നടപടികള്‍ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കോടതി ഉത്തരവ് വരുന്നത് വരെ അവർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യത ഇല്ലെന്നാണ് വിവരം.

മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 29നാണ് വിധി പറയുന്നത്. എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ കൈക്കൂലി ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. 

Tags:    
News Summary - CPM without abandoning Divya; Party action is not immediate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.