എ.ടി.എമ്മുകള്‍ കാലി; പണവിനിമയം സ്തംഭനാവസ്ഥയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായതോടെ സംസ്ഥാനത്ത് പണവിനിമയം സ്തംഭനാവസ്ഥയിലായി. തുടര്‍ച്ചയായ മൂന്ന് അവധിദിവസങ്ങള്‍ കൂടി വന്നതോടെ ബാങ്കുകള്‍വഴി നേരിട്ടുള്ള ഇടപാടുകളും സ്തംഭിച്ചു. പണവിനിമയത്തിലെ അപ്രതീക്ഷിത സ്തംഭനാവസ്ഥ കാരണം ജനങ്ങള്‍ നട്ടംതിരിയുകയാണ്.

മൂന്ന് തുടര്‍ച്ചയായ അവധിദിവസങ്ങള്‍ക്ക് ശേഷം ബാങ്കുകള്‍ ഇനി ചൊവ്വാഴ്ച മാത്രമേ തുറക്കൂ. മിക്ക എ.ടി.എമ്മുകളും ഇതിനകം കാലിയായി. ബാങ്ക് അവധിയും പണക്ഷാമവും മുന്‍നിര്‍ത്തി ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ പെട്ടെന്ന് കാലിയാകാന്‍ കാരണമായത്. പണം നിറക്കാന്‍ ബദല്‍ ക്രമീകരണങ്ങളൊന്നും ബാങ്കുകള്‍ സ്വീകരിച്ചിട്ടുമില്ല. ചെസ്റ്റ് ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ അവധിയായതിനാല്‍ പണമിടപാടുകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ആവശ്യമായ പണം ശേഖരിക്കാന്‍ സാധിക്കാത്തവര്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

ചൊവ്വാഴ്ച ബാങ്കുകള്‍ തുറന്നാലും നല്ലതിരക്കായിരിക്കും. ജീവനക്കാരില്‍ പകുതിയോളംപേര്‍ മാത്രമേ ബാങ്കിലത്തെി ശമ്പളത്തില്‍നിന്ന് പണം പിന്‍വലിച്ചിട്ടുള്ളൂ. എല്ലാവരുടെയും അക്കൗണ്ടില്‍ ശമ്പളം വന്നിട്ടുണ്ട്. പക്ഷേ, അവരില്‍ പകുതിയോളമെങ്കിലും വരുംദിവസങ്ങളിലായിരിക്കും പണാവശ്യത്തിന് ബാങ്കുകളെ സമീപിക്കുക. ഇപ്രകാരം വരുന്നവരില്‍ നല്ലപങ്കും ആഴ്ചയിലെ പരമാവധി പിന്‍വലിക്കല്‍ തുകയായ 24,000 രൂപക്കായിരിക്കും എത്തുക. അതോടെ ബാങ്കിങ് മേഖലയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയും സാധാരണ ഇടപാടുകാര്‍ ഉള്‍പ്പെടെ നട്ടംതിരിയേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യും.

കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ട് പ്രവൃത്തിദിവസങ്ങളില്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടത്ര പണം എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അവസാന രണ്ട് പ്രവൃത്തിദിവസങ്ങളില്‍ ഇടപാടുകാര്‍ക്ക് ആഴ്ചയില്‍ പിന്‍വലിക്കാവുന്നതിന്‍െറ പരമാവധിയായ 24,000 രൂപ ആവശ്യപ്പെട്ടവര്‍ക്ക് അത്രത്തോളം കിട്ടിയിരുന്നില്ല. മിക്ക ബാങ്ക്, എ.ടി.എമ്മുകളില്‍നിന്നും ഇടപാടുകാര്‍ക്ക് പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ് ലഭിക്കുന്നത്. നൂറ്, അഞ്ഞൂറ് രൂപ നോട്ടുകള്‍ പലയിടങ്ങളിലും കാണാനേയില്ല. ഇത് ഇടപാടുകാരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.  
അതേസമയം, നോട്ട് പ്രതിസന്ധിമൂലം ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി ബാങ്കിങ് മേഖലയിലെ ഇടതുപക്ഷാനുകൂല സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.

ഇതിനിടെ എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം കൂടുതല്‍ സജീവമായിട്ടുമുണ്ട്. അതിന്‍െറ ഭാഗമായി എസ്.ബി.ടിക്ക് മുന്നിലെ നിലവിലെ നെയിംബോര്‍ഡുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.