'ഡാറ്റ ചോർത്തിയിട്ടില്ല, വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് ക്രോഡീകരിച്ചു'; സി.പി.എമ്മിന് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: വ്യാജ വോട്ട് സംഭവത്തിൽ ഡാറ്റ ചോർത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ശേഖരിച്ച, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ ഡാറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നു. സി.പി.എമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രഖ്യാപിത നയമായിരുന്ന ഡാറ്റ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലർ ഇടപാടിൽ സർക്കാറിന് വേണ്ടി ഘോരഘോരം വാദിച്ചവർ ഇപ്പോൾ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാർഹമാണ്. എന്നാൽ, ഏതെല്ലാമാണ് സെൻസിറ്റിവ് സ്വകാര്യ ഡാറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സി.പി.എമ്മിന്‍റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണ്.

സർക്കാറിന്‍റെ തട്ടിപ്പുകൾ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോൾ കാണുന്നതിൽ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യു.ഡി.എഫ് കണ്ടെത്തിയത് ദീർഘമായ പ്രയത്നത്തിനൊടുവിലാണ്. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച, ഇന്‍റനെറ്റിൽ ലഭ്യമായ, ലോകത്തിന്‍റെ എവിടെ നിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് വിവരങ്ങൾ അപഗ്രഥനം നടത്തുക മാത്രമാണ് യു.ഡി.എഫ് പ്രവർത്തകർ ചെയ്തത്. ഇത് വിവര സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്.

സ്പ്രിംക്ലർ ഇടപാട് പരിശോധിച്ചാൽ എന്താണ് ഡാറ്റ ചോർച്ച എന്ന് മനസ്സിലാക്കാം. സെൻസിറ്റിവ് പേഴ്സണൽ ഡാറ്റായായ ആരോഗ്യ വിവരങ്ങളാണ് സർക്കാർ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കൻ കമ്പനിക്ക് നൽകിയത്. എന്താണ് സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിർവചനമുണ്ട്. ആരോഗ്യവിവരങ്ങൾ സെൻസിറ്റീവ് പേഴ്സണൽ വിവരങ്ങളാണ്. അതുകൊണ്ടാണ് സ്പ്രിംക്ലർ കേസ് കോടതിയിലെത്തിയപ്പോൾ ഇത്തരം സെൻസിറ്റിവ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈകോടതി ആവശ്യപ്പെട്ടത്.

ഇവിടെ വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ശേഖരിച്ച, ആർക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗൺലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷൻ ട്വിൻസിൽ നടത്തിയത്.

തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും, സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. ഏതെങ്കിലും വിവരങ്ങൾ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കിൽ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത്‌ എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം.

സ്പ്രിംക്ലർ ഇടപാടിൽ കോടികളുടെ സ്വകാര്യ ഡാറ്റയുടെ കച്ചവടമാണ് നടന്നത്. സ്പ്രിംക്ലർ എന്ന കമ്പനിയുടെ കച്ചവടത്തിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തു. തട്ടിപ്പ് കേസിൽ പിന്നീട് അദ്ദേഹം ജയിലിലായി. പ്രതിപക്ഷം ഈ വിഷയം ഉയർത്തുകയും ഹൈകോടതി നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തതോടെ ഇടതു സർക്കാറിന്‍റെ ഡാറ്റ കച്ചവടം പൂട്ടിപ്പോയി.

ഡാറ്റ പ്രൈവസിയെക്കുറിച്ച് നിലപാട് എടുത്തിരുന്ന സി.പി.എം, പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ഇതെല്ലാം കാറ്റിപ്പറത്തി അമേരിക്കൻ കമ്പനിയുമായി ചങ്ങാത്തം കൂടി. പുതിയ സാഹചര്യത്തിൽ സ്പ്രിംക്ലർ ഇടപാടിലെ തട്ടിപ്പും ഡാറ്റ കച്ചവടവും സി.പി.എം നേതാക്കൾ ഒന്ന് പുനർവിചിന്തനം നടത്തുന്നത് നല്ലതായിരിക്കും' -രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - ‘Data not leaked, information downloaded and coded’; Chennithala responds to CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.