കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്. നായരുടെ കത്ത് പ്രസിദ്ധീകരിക്കുന്നതും ചർച്ചയാക്കുന്നതും ഹൈകോടതി വിലക്കി. സര്‍ക്കാറിനും അതിെൻറ ഏജന്‍സികൾക്കും രാഷ്ട്രീയക്കാർക്കും എല്ലാ വിഭാഗം മാധ്യമങ്ങൾക്കുമാണ് രണ്ടുമാസത്തേക്ക് ഇടക്കാല ഉത്തരവിലൂടെ (ഗാഗ് ഒാർഡർ) വിലക്ക് ഏർപ്പെടുത്തിയത്. സോളാർ കമീഷൻ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കമീഷന്‍ റിേപ്പാർട്ടിലെ തുടര്‍ നടപടി സ്‌റ്റേ ചെയ്യാതിരുന്ന സിംഗിൾ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും വിശദ വാദത്തിന് ഹരജി ജനുവരി 15ലേക്ക് മാറ്റുകയും ചെയ്തു.
ജുഡീഷ്യൽ റിപ്പോർട്ടിൽ സരിതയുടെ കത്ത് ഉൾപ്പെടുത്തിയതും അതിലെ പരാമർശങ്ങളും തെൻറ കക്ഷിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ വാദിച്ചു. റിപ്പോർട്ടിലെ 600 പേജുകൾ 2013 ജൂലൈ 19ലെ സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ്. കൂടുതൽ പരിഗണനവിഷയങ്ങൾ കമീഷൻ സ്വമേധയ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത് കമീഷൻസ് ഒാഫ് എൻക്വയറി ആക്ടിന് വിരുദ്ധമാണ്.
യുക്തിസഹമായ ഒരു നിരീക്ഷണവും കമീഷൻ നടത്തിയിട്ടില്ല. സോളാർ തട്ടിപ്പിലൂടെ പൊതു ഖജനാവിന് നഷ്ടമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹരജിക്കാരെൻറ വാദങ്ങൾ കണക്കിലെടുക്കാതെയുള്ള റിപ്പോർട്ട് റദ്ദാക്കണം. ഭഗൽപൂർ കലാപത്തെക്കുറിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ മുൻ കേന്ദ്രമന്ത്രി എൽ.കെ. അദ്വാനി നൽകിയ ഹരജി സുപ്രീംകോടതി അനുവദിച്ചത് കപിൽ സിബൽ ചൂണ്ടിക്കാട്ടി.
വാദത്തിനിടെയാണ് സരിതയുടെ കത്ത് പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതും തടയണമെന്ന ഹരജിയിലെ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. അതേസമയം, തുടർ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടില്ല. കത്ത് സോളാർ റിപ്പോർട്ടിെൻറ ഭാഗമാക്കിയതോടെ പൊതുരേഖയായി. ഇത് രാഷ്ട്രീയ -മാധ്യമ വേദികളിൽ ചർച്ച ചെയ്യുന്നത് ഉമ്മൻ ചാണ്ടിയുടെ സൽപേരിനെയും സ്വകാര്യതയെയും ബാധിക്കും. ഉമ്മൻ ചാണ്ടി മാന്യനാണെന്ന് സരിത കോടതിയിൽ പറഞ്ഞിരുന്നു. കത്ത് റിപ്പോർട്ടിെൻറ ഭാഗമായതെങ്ങനെയെന്ന് പരിശോധിക്കണമെന്നും- കപിൽ സിബൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.