തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ചവിട്ടേറ്റ പള്ളിപ്പുറം കുഴിവിള പുത്തൻവീട്ടിൽ ജോയി പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി, പട്ടികജാതി കമീഷന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവർക്ക് പരാതി നല്‍കി. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീറിനെ പുറത്താക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഏപ്രിൽ 22ന് കരിച്ചാറയിൽ നടന്ന കെ-റെയിൽ കല്ലിടൽ പ്രതിഷേധത്തിനിടെയാണ് ജോയിക്ക് നേരെ പൊലീസുകാരന്‍റെ അതിക്രമമുണ്ടായത്. മുൻവൈരാഗ്യം തീർക്കുന്നതിന് മനഃപൂർവം ഷബീർ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പൊതുപ്രവർത്തകനായ തനിക്കുനേരെ മംഗലപുരം പൊലീസ് സ്റ്റേഷനിൽ വെച്ചും ഈ സംഭവത്തിന് മുമ്പ് ഒരു ദിവസവും മോശമായി പെരുമാറിയെന്നു പരാതിയിൽ പറയുന്നു. പ്രതിഷേധത്തിനിടെതന്നെ കണ്ട പൊലീസുകാരൻ അസഭ്യം പറഞ്ഞ് തന്‍റെ അരികിലേക്ക് എത്തുകയും അടിവയറ്റിൽ ബൂട്ടുകൊണ്ട് ചവിട്ടുകയുമായിരുന്നു. അതിനു ശേഷം അടിവയറ്റിൽ വേദനയും മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും 45കാരനായ ജോയി ആരോപിക്കുന്നു. ഷബീറിനെതിരെ മനുഷ്യാവകാശ കമീഷൻ നേരത്തേതന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പട്ടികജാതി കമീഷനും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയും ഉചിത നടപടി കൈക്കൊള്ളണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.