കുടിവെള്ള സ്വകാര്യവൽക്കണം: പ്രക്ഷോഭക്കൊടി ഉയർത്തി ട്രേഡ് യൂനിയനുകൾ

കോഴിക്കോട് : കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ പ്രക്ഷോഭക്കൊടി ഉയർത്തി സി.ഐ.ടി.യു അടക്കമുള്ള ട്രേഡ് യൂനിയനുകൾ. അതേസമയം, സർക്കാർ അറിയാതെ ഉദ്യോഗസ്ഥതലത്തിൽ എടുത്ത തീരുമാനമെന്നാണ് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി കളമരം കരീമിന്റെ നിലപാട്. കൊച്ചി ടൗൺഹാളിൽ നടന്ന പ്രതിഷേധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് കുടിവെള്ള സ്വകാര്യ വൽക്കണ തീരുമാനത്തിനു പിന്നിൽ ഉദ്യോഗസ്ഥർ മാത്രമാണെന്ന് കരീം ചൂണ്ടിക്കാട്ടിയത്.

എ.ഡി.ബി.യുമായി കരാർ ഉണ്ടാക്കിയത് സർക്കാരല്ല, ഉദ്യോഗസ്ഥരാണ്. സർക്കാർ നയപരമായ തീരുമാനം എടുക്കും മുമ്പ് നടപടികളുമായി മുന്നോട്ടുപോയത് ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്‌പര്യമാണ്. ഇതിന്റെ പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം. കുടിവെള്ള വിതരണം സർവീസ് മേഖലയാണ്. അവിടെ സ്വകാര്യ കമ്പനിയുടെ മേച്ചിൽപ്പുറമാക്കാൻ അനുവദിക്കില്ലെന്ന് കരീം പ്രഖ്യാപിച്ചു. കൊച്ചിയിലെ ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരേ സംയുക്ത സമരസമിതി ടൗൺഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ നടത്തിയത്.

എന്നാൽ, കൊച്ചിയിൽ കുടിവെള്ള സ്വകാര്യ വൽക്കരണത്തിനുള്ള നപടികളുമായി സർക്കാർ മുന്നോട്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കൊച്ചി, തിരുവനന്തപരും നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന് ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) ധനസഹായത്തോടെയുള്ള പദ്ധതിക്ക് ഒന്നാം പിണറായി സർക്കാർ 2017 ലാണ് തുടക്കമിട്ടത്. 2020 ൽ, 2511 കോടി രൂപയുടെ ഭരണാനുമതിയും തുടർന്ന് ഒന്നാം ഘട്ടമെന്ന നിലയിൽ കൊച്ചി നഗരത്തിലെ പൈപ്പുകളും വാട്ടർ മീറ്ററുകളും മാറുന്നതിന് 2023ൽ 832.13 കോടി രൂപയുടെ സാങ്കേതിക അനുമതിയും നേടി ടെണ്ടർ ക്ഷണിച്ചു.

എ.ഡി.ബി നിശ്ചയിച്ച കൺസൾട്ടൻസി തയാറാക്കിയ ഡി.പി.ആർ അനുസരിച്ച് രൂപപ്പെടുത്തിയതാണ് കരാർ വ്യവസ്ഥകൾ. പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുകയും അനിവാര്യത ബോധ്യപ്പെടുത്തുകയും ജനങ്ങൾക്കും സർക്കാരിനും സ്ഥാപനത്തിനും ഉണ്ടാകുന്ന നേട്ടങ്ങൾ വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഈ മേഖലയിലെ മുഴുവൻ ജീവനക്കാരും സമര രംഗത്താണ്. ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് മാനേജ്‌മെൻറുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും സർക്കാരിന് കൃത്യമായ മറുപടിയില്ല.

കേരള വാട്ടർ അതോറിറ്റിയിലെ അംഗീകൃത സംഘടനകളായ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി. ഐ.ടി.യു), വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) എന്നീ ട്രേഡ് യൂനിയനുകളും ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സും ആശങ്കകൾ സർക്കാരിനെ അറിയിച്ചു. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് പരിഗണിച്ച, നഗരത്തിൽ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്തതാണെന്ന വാദം അസത്യവും ആശങ്കാജനകവുമാണ്. വാട്ടർ അതോറിറ്റിയുടെ വിശ്വാസ്യത തകർക്കുന്നതിന് ബോധപൂർവമായി കെട്ടിച്ചമച്ചതാണെന്നും ട്രേഡിയൂനുകൾ അഭിപ്രായപ്പെടുന്നു.

എ.ഡി.ബി വായ്‌പ ഉപയോഗിച്ച് നടപ്പാക്കുന്ന കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ്റ് പ്രോജക്ടിന്റെ ( കെ.യു.ഡബ്ല്യു.എസ്.ഐ.പി) ഭാഗമായിട്ടാണ് കുടിവെള്ള വിതരണം സ്വകാര്യ വൽക്കരിക്കുന്നത്. ഇതോടെ കൊച്ചി നഗരത്തിലെ കുടിവെള്ളവിതരണത്തിന്റെ ചുമതല സ്വകാര്യമേഖലക്ക് കൈമാറും. ഈ പദ്ധതിക്ക് 2020 ൽ 2511 കോടി രൂപക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്റെ 70 ശതമാനം തുകയാണ് എ.ഡി.ബി വായ്‌പയായി നൽകുക. ബാക്കി 30 ശതമാനം തുക (750 കോടിയിലധികം രൂപ) സംസ്ഥാന സർക്കാർ കണ്ടെത്തണം.

തിരുവനന്തപുരം നഗരത്തിലെ ജലജുദ്ധീകരണ ശാലകളുടെയും പമ്പിങ് സ്റ്റേഷനുകളുടെയും നവീകരണത്തിന് 111 കോടി, തിരുവനന്തപുരം നഗരത്തിലെ വിതരണ ശൃംഖല നവീകരണം, കണക്ഷൻ മാറ്റി നൽകൽ, മീറ്റർ മാറ്റി വയ്ക്കൽ-1096 കോടി, കൊച്ചി നജാത്തിലേ ജലജുദ്ധീകരണ ശാലകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും നവീകരണം-91 കോടി, കൊച്ചി നഗരത്തിലെ വിതരണ ശൃംഖല നവീകരണം കണക്ഷൻ മാറ്റി നൽകൽ, മീറ്റർ മാറ്റി വെക്കൽ-743 കോടി, മീറ്റർ റീഡിംഗ് എടുത്ത് ബിൽ നൽകാനുള്ള സോഫ്റ്റ് വെയർ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനുള്ള സോഫ്റ്റ് വെയർ-10, വാട്ടർ അതോറിറ്റി ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ- 21 കോടി,

പ്രോജക്റ്റ് മാനേജ്‌മെൻറിനും മേൽനോട്ടത്തിനുമുള്ള കൺൾട്ടൻസി-40, ഭരണപരമായ ചെലവുകൾ-50 ഫിസിക്കൽ കണ്ടിൻജൻസി-103, ഫിനാൻഷ്യൽ കണ്ടിൻജൻസി-246 കോടി രൂപ എന്നിങ്ങനെയാണ് ചെവഴിക്കുന്നത്. കൊച്ചി നഗരത്തിന് വേണ്ടി പുതിയ ജലശുദ്ധീകരണ ശാല കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമാനിച്ചു. പ്രതിദിനം 190 ദശലക്ഷം ലിറ്റർ (190 എം.എൽ.ഡി) ശേഷിയുള്ള പുതിയ ശുദ്ധീകരണശാല ആലുവയിലാണ് നിർമിക്കുന്നത്. സ്വകാര്യവൽക്കരണത്തിന്റെ ഈ മാതൃക കേരളത്തിലുടനീളം വ്യാപിപ്പിക്കാമെന്ന് കണക്ക് കൂട്ടൽ. സർക്കാർ നയം കുടിവെള്ള സ്വകാര്യ വൽക്കണത്തിനൊപ്പമാണെന്ന് വകുപ്പ് മന്ത്രി ആവർത്തിക്കുമ്പോഴും എളമരം കരീം സത്യം  മറച്ച് പിടിക്കുന്നത് എന്തിനാണ്. 

Tags:    
News Summary - Privatization of drinking water: Trade unions raise protest flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.