ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യത്തിൽ കഴിയുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവെക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
ശിവശങ്കറിനെതിരെ തെളിവുകളില്ലെന്ന് ഹൈകോടതി പറഞ്ഞിട്ടില്ലെന്ന് ഹരജിയിൽ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
കസ്റ്റംസും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.