വനത്തിൽ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാൻ അനുവദിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ വന്യജീവി സംഘർഷം വലിയ ദുരന്തത്തിന്റെ ഭാവം കൈ കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് വീണ്ടും യൂക്കാലിപ്റ്റസ് വച്ചുപിടിപ്പിക്കാനുള്ള വിനാശകരമായ തീരുമാനം സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. യൂക്കലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങൾ ഉന്മൂലനം ചെയ്ത് പകരം സ്വാഭാവിക മരങ്ങൾ വച്ചു പിടിപ്പിക്കണമെന്നാണ് 2021 ലെ വനനയത്തിൽ പറയുന്നതെന്നും എന്നാൽ ഇത് അട്ടിമറിച്ചുകൊണ്ടാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സ്വാഭാവിക വനത്തെ പാടെ നശിപ്പിക്കുന്നതാണ് ഈ തീരുമാനം. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങൾ വൻതോതിൽ ഭൂമിയിൽ നിന്ന് ജലം വലിച്ചെടുക്കുകയും വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു എന്ന് അനുഭവത്തിൽ നിന്ന് തെളിഞ്ഞതാണ്. ഇത് കാരണമാണ് വൻതോതിൽ ആനകളും കാട്ടുമൃഗങ്ങളും ജലവും തീറ്റയുംതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള മനുഷ്യ വന്യജീവി സംഘർഷം വലിയ ദുരന്തത്തിന്റെ ഭാവം കൈ കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലാണ് വീണ്ടും യൂക്കാലിപ്റ്റസ് വച്ചുപിടിപ്പിക്കാനുള്ള വിനാശകരമായ തീരുമാനം സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് 2021 ലെ വനനയത്തിന്റെയും 1988 ലെ ദേശീയ വനനയത്തിന്റെയും ലംഘനവും പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമാണ്. യൂക്കലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങൾ ഉന്മൂലനം ചെയ്ത് പകരം സ്വാഭാവിക മരങ്ങൾ വച്ചു പിടിപ്പിക്കണമെന്നാണ് 2021ലെ വനനയത്തിൽ പറയുന്നത്. ഇതിന് വേണ്ടി യു.എൻ.ഫണ്ടും കൈപ്പറ്റിയ ശേഷമാണ് മറുവശത്തു കൂടി അതേ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് എന്നതാണ് വൈചിത്ര്യം. കേരള വനം വികസന കോർപ്പറേഷന്റെ കീഴിലുള്ള വനഭൂമിയിലാണ് യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാൻ നീക്കം നടക്കുന്നത്. പെരിയാർ വന്യമൃഗ സംരക്ഷണകേന്ദ്രത്തിനുള്ളിൽ പോലും യൂക്കാലി നടാൻ പദ്ധതിയുണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ. വനംവികസന കോർപ്പറേഷന്റെ നിലനിൽപ്പിന് വേണ്ടിയാണ് ഒറ്റത്തവണത്തേക്ക് യൂക്കാലി നടാൻ അനുമതി നൽകിയതെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവന വിചിത്രവും നിരുത്തരവാദപരവുമാണ്. കോർപ്പറേഷന്റെ നിലനിൽപ്പിന് വനം നശിപ്പിക്കണമെന്നാണോ മന്ത്രി പറയുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടങ്ങളും വന്യമൂഗങ്ങളും ഇറങ്ങുന്നത് വനമേഖലയ്ക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. മനുഷ്യജീവനും സ്വത്തും വൻതോതിൽ നഷ്ടമാവുകയും ചെയ്യുന്നു. സ്വാഭാവിക വനം വീണ്ടെടുക്കുകയാണ് ഇതിനുള്ള പ്രയോഗികമായ പരിഹാര മാർഗ്ഗം. മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതിയായി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും കാട്ടിനുള്ളിൽ വെള്ളവും തീറ്റയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ സമിതിയും മുഖ്യമന്ത്രി നിയമിച്ച അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സമിതിയും ശുപാർശ നൽകിയിട്ടുണ്ടെന്ന കാര്യവും മറന്നു കൊണ്ടുള്ളതണ് സർക്കാർ നീക്കം. ഇത് അനുദിക്കുകയില്ലെന്നും യൂക്കലിപ്റ്റസ് വച്ചു പിടിപ്പിക്കാൻ സർക്കാർ തുനിഞ്ഞാൽ അതിനെ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Eucalyptus will not be allowed to be planted again in the forest: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.