തിരുവനന്തപുരം: സുപ്രധാന തീരുമാനങ്ങൾ കമീഷനിൽ ചർച്ച ചെയ്യാതെ നടപ്പാക്കുന്നതിനെതിരെ പി.എസ്.സിയിൽ പോര്. 21 അംഗ കമീഷനിൽ കൂടിയാലോചന ഇല്ലാതെ മൂന്ന് സി.പി.എം പ്രതിനിധികൾ മാത്രം തീരുമാനിച്ച് കാര്യങ്ങൾ നടപ്പാക്കുന്നതാണ് ഇതര അംഗങ്ങളെ ചൊടിപ്പിക്കുന്നത്.
ചെയർമാൻ എം.കെ. സക്കീറിന്റെ നേതൃത്വത്തിൽ നടക്കുന്ന 'അടുക്കള കാബിനറ്റിനെ' രൂക്ഷ ഭാഷയിലാണ് ജനുവരി 31ലെ കമീഷൻ യോഗത്തിൽ സി.പി.ഐ പ്രതിനിധി വിമർശിച്ചത്.
ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനം വഴി മൂല്യനിർണം നടത്തുന്ന ഉത്തരക്കടലാസ് ഉദ്യോഗാർഥികൾക്ക് പുനഃപരിശോധനക്ക് നൽകുന്നതിന് പകരം ടാബുലേഷൻ ഷീറ്റ് ഏർപ്പെടുത്തിയതും ഇംഗ്ലീഷ് ഉത്തരസൂചിക ഉപയോഗിച്ച് മലയാളം ഉത്തരക്കടലാസ് പരിശോധിക്കുന്നതിലെ അശാസ്ത്രീയതയും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. രണ്ട് തീരുമാനവും കമീഷനിൽ ചർച്ച ചെയ്യാതെ മൂന്നുപേർ മാത്രം കൂടിയാലോചിച്ചെടുത്തതാണ്.
പത്രവാർത്തകളിലൂടെയാണ് തീരുമാനങ്ങൾ അറിയുന്നതെന്നും ഇത് ശരിയല്ലെന്നും സി.പി.ഐ പ്രതിനിധി പറഞ്ഞു. ഇതിനെതിരെ ചെയർമാൻ രംഗത്തെത്തിയതോടെ രൂക്ഷമായ വാക്കുതർക്കമായി. ഒടുവിൽ നടപടികളെ ന്യായീകരിച്ച സക്കീറിനോട് '31 വർഷം സർക്കാറിനെ സേവിച്ച തന്നെ കൂടുതലൊന്നും ഇങ്ങോട്ട് പഠിപ്പിക്കാൻ വേരണ്ടെന്ന്' പറഞ്ഞ് സി.പി.ഐ പ്രതിനിധി തന്നെ തർക്കം അവസാനിപ്പിച്ചു.
ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിനെതിരെ വ്യാപക ആക്ഷേപവും കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിൽ കേസുകളും നിലനിൽക്കെയാണ് പുനഃപരിശോധന ഒഴിവാക്കാനും ടാബുലേഷൻ ഷീറ്റ് ഏർപ്പെടുത്താനും ചെയർമാനടങ്ങിയ മൂന്നംഗസംഘം തീരുമാനിച്ചത്. ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ ഓരോ ഉത്തരത്തിനുമുള്ള മാർക്ക് മൂല്യനിർണയം നടത്തുന്നവർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം കമ്പ്യൂട്ടർ തന്നെ ആകെ മാർക്ക് വ്യക്തമാക്കും. ഇതിൽ പിശക് സംഭവിക്കില്ലെന്നതിനാലാണ് പുനഃപരിശോധന ഒഴിവാക്കിയതെന്നാണ് ചെയർമാന്റെ വാദം.
ഒ.എം.ആർ പരീക്ഷക്കും മൂല്യനിർണയം പൂർണമായി കമ്പ്യൂട്ടറാണ് നടത്തുന്നത്. ഈ പരീക്ഷകൾക്ക് പുനഃപരിശോധന അനുവദിക്കുമ്പോഴാണ് ഒ.എസ്.എം പരീക്ഷകൾക്ക് ഒഴിവാക്കിയത്. കെ.എ.എസിലും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫിസർ പരീക്ഷയിലും മലയാളത്തിലെഴുതിയ ഉത്തരങ്ങൾ ഇംഗ്ലീഷ് ഉത്തരസൂചിക ഉപയോഗിച്ചാണ് വിലയിരുത്തിയത്. ഇതിലെ അർഥശൂന്യതയും ഒരുവിഭാഗം കമീഷൻ അംഗങ്ങൾ ഉയർത്തുന്നു. ഇത്തരം നടപടികൾ പൊതുസമൂഹത്തിനുമുന്നിൽ പി.എസ്.സിയെ അപഹാസ്യമാക്കുകയേയുള്ളൂവെന്ന് സി.പി.ഐ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.