മത്സ്യത്തൊഴിലാളികൾക്ക് 'അറിവ്' നൽകാൻ ഫിഷറീസ് വകുപ്പ്

കോഴിക്കോട് : മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'അറിവ്' എന്ന പേരിൽ ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്.

ആധുനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, മത്സ്യ സംഭരണം, കടൽ സുരക്ഷ, നിയമവശങ്ങൾ, വിവിധ ആനുകൂല്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ക്ഷേമ പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, പാർപ്പിട പദ്ധതികൾ തുടങ്ങിയവയിൽ വ്യാപകമായ പ്രചരണം നൽകുകയാണ് 'അറിവ്' കൊണ്ട് ലക്ഷ്യമിടുന്നത്. ചെല്ലാനം, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ഫിഷറീസ്, ക്ഷേമനിധി ബോർഡ്, സാഫ്, മത്സ്യഫെഡ് എന്നിവ മുഖേന നൽകപ്പെടുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, നിലവിലെ നിയമവ്യവസ്ഥ പ്രകാരം മത്സ്യബന്ധനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പുനർഗേഹം പദ്ധതിയുടെ വിവരങ്ങൾ, കടൽസുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ, ലഹരിയുടെ ഉപയോഗം, എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി പദ്ധതി, ശുചിത്വ സാഗരം പദ്ധതി, വിഭവങ്ങളുടെ സംരക്ഷണം, ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, അപകട സാധ്യത എന്നീ വിഷയങ്ങളിലാണ് ബോധവത്കരണം നടത്തുക.

ഓരോ ക്യാമ്പിലും കുറഞ്ഞത് 200 മത്സ്യത്തൊഴിലാളികളെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഫിഷറീസ് വകുപ്പിൻ്റെ തീരുമാനം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യഭവൻ ഓഫീസർ, അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും.

Tags:    
News Summary - Fisheries Department to impart 'Knowledge' to fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.