തിരുവനന്തപുരം: സർക്കാർ സർവിസിൽ നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്ലിം വിഭാഗത്തിന് നിലവിൽ ലഭിക്കുന്നതിൽ രണ്ടു ശതമാനം സംവരണം നഷ്ടമാകുന്ന വ്യവസ്ഥകൾ തിരുത്താതെ സർക്കാർ വീണ്ടും ഉത്തരവിറക്കി. 2019 ഒക്ടോബറിൽ ഇറക്കിയ ഉത്തരവിലെ അപാകം നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ ഉന്നയിച്ചതോടെ വിഷയം പരിശോധിച്ച് പരിഹരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വ്യവസ്ഥകളിൽ ഒരു മാറ്റവും വരുത്താതെ പുതിയ ഉത്തരവിറക്കുകയായിരുന്നു. വിഷയം ഗൗരവത്തിൽ കാണാനോ പരിഹാര നിർദേശങ്ങൾ കൊണ്ടുവരാനോ സർക്കാറും പി.എസ്.സിയും തയാറായില്ല.
ഭിന്നശേഷി സംവരണത്തിനു കണ്ടെത്തിയ ടേണുകളിൽ രണ്ടെണ്ണം പൊതുവിഭാഗവും മറ്റു രണ്ടെണ്ണം മുസ്ലിം ടേണുമാണ്. കെ.എസ്.എസ്.ആർ. പ്രകാരം നിശ്ചയിച്ച ടേണുകളിലെ മാറ്റം ഈ വിഭാഗത്തിന് വലിയ നഷ്ടവും തിരിച്ചടിയും വരുത്തും. നിലവിൽ ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളിൽ മുസ്ലിംകൾക്ക് 10 ശതമാനവും മറ്റ് ഇതര വിഭാഗങ്ങളിൽ 12 ശതമാനവുമാണ് സംവരണം. അത് എട്ട്/ 10 ശതമാനവുമാക്കി കുറക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഉത്തരവ്.
നിയമസഭയിൽ ഉറപ്പു നൽകിയ ശേഷം ഒരു മാറ്റവും വരുത്താതെയാണ് പുതിയ ഉത്തരവ്. നേരത്തേ മൂന്നു ശതമാനം ഉണ്ടായിരുന്ന ഭിന്നശേഷി സംവരണം നാലു ശതമാനമായി ഉയർത്തിയപ്പോൾ അതിനായി ഒന്ന്, 26 ,51, 76 ടേണുകളാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ ഒന്ന്, 51 എന്നിവ ഓപൺ േക്വാട്ട (പൊതുവിഭാഗം) ആണ്. 26, 76 എന്നിവ പി.എസ്.സിയുടെ റൊട്ടേഷൻ ചാർട്ട് പ്രകാരം മുസ്ലിം ടേണാണ്. സംവരണ വിഭാഗത്തിൽനിന്ന് എടുക്കുന്ന രണ്ട് ടേണും മുസ്ലിംകളുടേതാണ് എന്നതാണ് പ്രത്യേകത. മറ്റു സംവരണ വിഭാഗങ്ങളുടെ ടേണുകളൊന്നും ഇതിൽ വരുന്നില്ല.
നേരത്തേ മൂന്നു ശതമാനം ഭിന്നശേഷി സംവരണം ഒന്ന്, 33 , 66 എന്നിവയിൽ ഔട്ട് ഓഫ് ടേൺ ആയി നടപ്പാക്കുകയായിരുന്നു. ഒന്നിനു ശേഷം ഒന്ന് എ, 33നു ശേഷം 33 എ , 66 നു ശേഷം 66 എ എന്നിങ്ങനെ അധിക ടേൺ സൃഷ്ടിച്ച് ഭിന്നശേഷിക്കാരെ നിയമിച്ചിരുന്നു. മൂന്നു ഭിന്നശേഷിക്കാരെ നിയമിക്കാൻ 103 നിയമനം നടത്തേണ്ട അവസ്ഥ ഇതോടെ വന്നു.
103ൽ മൂന്ന് എന്നത് മൂന്നു ശതമാനം ആകാത്ത സ്ഥിതി വന്നു. മറ്റു സംവരണ വിഭാഗത്തിന്റെ ശതമാനവും 103 ൽ കണക്കാക്കിയാൽ ശതമാനം കുറഞ്ഞു. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിലെ അപാകതകൊണ്ടാണെന്നും ഔട്ട് ഓഫ് ടേൺ നിയമവിരുദ്ധമാണെന്നും സർക്കാർതന്നെ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. ഇതോടെ ഔട്ട് ഓഫ് ടേൺ ഒഴിവാക്കുകയും നൂറ് നിയമനം നടക്കുമ്പോൾ മുസ്ലിംകളുടെ രണ്ട്, ജനറലിന്റെ രണ്ട് എന്നിങ്ങനെ ടേണുകൾ നഷ്ടപ്പെടാൻ കാരണമാവുന്ന നിർദേശമായി മാറുകയും ചെയ്തു. അത് സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടും സാമൂഹികനീതി വകുപ്പിന്റെ ഉത്തരവിൽ ഒരു തിരുത്തലുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.