ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭ സമ്മേളനം ചേരുമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയല്ല തീരുമാനിക്കുന്നതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗവർണറെ സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കി കൊണ്ടുള്ള ഓർഡിനൻസിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. എന്നാൽ, ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അതേസമയം, ഓർഡിനൻസ് ഇറക്കുന്നതിനൊപ്പം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനും സർക്കാറിന് നീക്കമുണ്ട്. അതിനാൽ ഉടൻ നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭ സമ്മേളിക്കാനാണ് നീക്കം.

എന്നാൽ, 15ന് സഭ പിരിയാതെ നിർത്തിവെച്ച് ക്രിസ്മസിനു ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടർന്നാൽ അതുവഴി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽകാലത്തേക്ക് ഒഴിവാക്കാൻ സാധിക്കും. അതിന്റെ നിയമവശങ്ങളെ കുറിച്ച് സർക്കാർ പരിശോധിച്ചു വരികയാണ്. പുതിയ വർഷത്തിലെ ആദ്യ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

1990ൽ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ നായനാർ സർക്കാർ സമാനതന്ത്രം പ്രയോഗിച്ചിരുന്നു. തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയതും കണക്കിലെടുക്കുന്നുണ്ട്.

Tags:    
News Summary - government to decide whether to waive the Governor's policy announcement -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.