കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദൗർഭാഗ്യകരമെന്ന് ഗവർണർ

തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗർഭാഗ്യകരമായി പോയെന്നും ഗവർണർ പറഞ്ഞു. അതിനിടെ, കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ജലീലിനെതിരെ എ.ബി.വി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജലീലിനെതിരെ ഡൽഹി പൊലീസിനും പരാതി നൽകിയിരുന്നു.

കശ്മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ ജലീൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു. ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. സി.പി.എം അതൃപ്തി അറിയിച്ചതിനു പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. അതേസമയം, വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് കെ.ടി. ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രിയും നിയമസഭ സമിതി അധ്യക്ഷനുമായ എ.സി. മൊയ്തീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എ.സി. മൊയ്തീൻ പറഞ്ഞു.

കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ കുറിച്ച് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ജലീൽ പ്രതികരിച്ചില്ല. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ ഇന്നലത്തെ ഫേസ്ബുക് പോസ്റ്റില്‍ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മു കാശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകാശ്മീര്‍ എന്നും പറഞ്ഞിരുന്നു. ജലീലിന്‍റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു.

Tags:    
News Summary - Governor against KT Jaleel's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.