തിരുവനന്തപുരം: പോര് മുറുക്കത്തിനിടയിലും ചിരിയും ചായയും പങ്കിട്ട് ഗവര്‍ണറും മുഖ്യമന്ത്രിയും. മുഖ്യ വിവരാ വകാശ കമീഷണർ വി. ഹരി നായരുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴാണ് രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചായ സൽക്കാരത്തിൽ പങ്കെടുത്തത്.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞക്ക് രാജ്ഭവനിൽ എത്തിയപ്പോൾ ഇരുവരും പരസ്പരം മുഖംകൊടുക്കാതിരിക്കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ചായസൽക്കാരം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയപ്പോഴും സർക്കാർ -ഗവർണർ പോരിൽ അയവില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കാഴ്ച. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും വായിച്ച് മിനിറ്റുകൾക്കകം നിയമസഭയിൽനിന്ന് മടങ്ങിയ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നൽകാതെ ഒഴിഞ്ഞുമാറി. ജനുവരി 26ന് രാജ്ഭവനിൽ നടത്തിയ ‘അറ്റ് ഹോം’ വിരുന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു. മുഖ്യ വിവരാവകാശ കമീഷണറുടെ സത്യപ്രതിജ്ഞക്കെത്തിയ മുഖ്യമന്ത്രിയെ ഗവർണർ കൂപ്പുകൈകളോടെ സ്വീകരിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ ചായ സൽക്കാരത്തിന് ക്ഷണിച്ചു. അടുത്തിരുന്ന മുഖ്യമന്ത്രിക്ക് കേക്ക് എടുത്തുനൽകിയതും ഗവർണർ. ചിരിച്ച മുഖത്തോടെ കേക്ക് വാങ്ങുന്ന മുഖ്യമന്ത്രിയുടെ ചിത്രവും രാജ്ഭവന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. അരമണിക്കൂറോളം രാജ്ഭവനിൽ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.