തിരുവനന്തപുരം: സൗമ്യം, രോഷം, ക്ഷോഭം...... വാദങ്ങളും ആരോപണങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒന്നരമണിക്കൂർ നീണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്തസമ്മേളനം വൈകാരിക വിക്ഷോഭങ്ങളുടേത് കൂടിയായിരുന്നു. സൗമ്യമായ മുഖഭാവത്തോടെ കൈകൂപ്പിയെത്തിയ ഗവർണർ പാഠഭാഗം വിശദീകരിക്കുന്ന അധ്യാപകന്റെ സംയമനത്തോടെയാണ് തുടങ്ങിയതെങ്കിലും നേർക്കുനേർ ചോദ്യങ്ങളുയർന്നതോടെ രോഷംകൊണ്ട് തിളച്ചു.
ചോദ്യങ്ങളെ മറുചോദ്യങ്ങൾകൊണ്ട് തിരിച്ചടിച്ചും രാഷ്ട്രീയക്കാരന്റെ നയചാതുരിയിൽ വഴുതിമാറിയും ഉത്തരമില്ലാത്തിടങ്ങളിൽ 'തന്റെ വായിൽ നിങ്ങളുടെ വാദം തിരുകേണ്ടെ'ന്ന് തീർത്തുപറഞ്ഞുമെല്ലാം ഗവർണർ നിറഞ്ഞുനിന്നു. രാവിലെ 11.45നാണ് വാർത്തസമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ 10 മുതൽ മാധ്യമങ്ങൾ എത്തിയിരുന്നു. മാധ്യമപ്രവർത്തകരെ കർശന പരിശോധനക്ക് ശേഷമാണ് രാജ്ഭവനിലേക്ക് പ്രവേശിപ്പിച്ചത്. ദൃശ്യങ്ങൾ പ്രദർശിപ്പിക്കേണ്ടതിനാൽ സ്ക്രീനുകളും ഡിജിറ്റൽ ശബ്ദ സജ്ജീകരണങ്ങളുമടക്കമായിരുന്നു ഹൈടെക് വാർത്തസമ്മേളനത്തിനുള്ള മുന്നൊരുക്കം. ഇരിപ്പിടമാകട്ടെ ഒന്നുമാത്രം.
11.55 ഓടെയാണ് ഗവർണർ വാർത്തസമ്മേളനത്തിനെത്തിയത്. മുഖത്ത് നിറഞ്ഞ പുഞ്ചിരിയും കൈയിൽ ഒരു കെട്ട് കടലാസുകളും. സദസ്സിനെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക്. സംസാരിച്ച് തുടങ്ങും മുമ്പ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ നിർദേശം. ആമുഖമായി ചുരുക്കം വാക്കുകൾ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയായിരുന്നു ആദ്യ കടന്നാക്രമണം. പിന്നാലെ ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ. ശേഷം മുഖ്യമന്ത്രിക്കെതിരെയുള്ള കത്തുകൾ പുറത്തുവിട്ടു. വിദേശരാജ്യത്ത് രൂപംകൊണ്ട പ്രത്യയശാസ്ത്രം ബലപ്രയോഗത്തിലൂടെ വർഗശത്രുക്കളെ നിശ്ശബ്ദമാക്കുന്നെന്ന സി.പി.എമ്മിനെതിരായ രാഷ്ട്രീയ ആരോപണം.
കണ്ണൂർ കൊലപാതകങ്ങളും കാമ്പസിലെ ചോരക്കറയുമെല്ലാം അടിവരയിട്ടായിരുന്നു വിശദീകരണങ്ങൾ. സൗമ്യതയായിരുന്നു തുടക്കത്തിലെ ഭാവമെങ്കിൽ തന്റെ അധികാരങ്ങൾ കവരാനുള്ള സർക്കാർ നീക്കങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ രോഷംകൊണ്ട് മുഖം വിറച്ചു, ചുവന്നു.
പിന്നാലെ ചോദ്യങ്ങൾക്കുള്ള അവസരം. കണ്ണൂരിലേത് പ്രതിഷേധമല്ലേ, അക്രമല്ലല്ലോ എന്ന ചോദ്യത്തിന് നിങ്ങൾക്കെന്താ കണ്ണില്ലേ എന്നായി മറുചോദ്യം. 2019 ലെ സംഭവത്തിന് ഇപ്പോൾ ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ ക്രിമിനൽ കേസിന് സമയപരിധിയില്ലെന്ന് പ്രതികരണം. 89 വയസ്സുള്ള ഇർഫാൻ ഹബീബ് ആക്രമിക്കാൻ ശ്രമിച്ചെന്നത് വിശ്വസനീയമോ എന്ന ചോദ്യത്തിന് അലീഗഢിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ഇർഫാൻ ഹബീബ് ഇങ്ങനെ പെരുമാറുമോ എന്നും യു.പി മുഖ്യമന്ത്രി ആരാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും മറുപടി.
തിരുവനന്തപുരം: അസാധാരണ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിൽനിന്ന് മാറിനടക്കാനില്ലെന്ന് വ്യക്തമാക്കിയ ഗവർണർ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറയുന്നതുപോലെ 'കടക്ക് പുറത്ത്' എന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.
ഇംഗ്ലീഷിൽ നടത്തിയ വാർത്തസമ്മേളനത്തിനിടെ മലയാളത്തിൽ രണ്ടുവട്ടം 'കടക്ക് പുറത്ത്' എന്ന മുഖ്യമന്ത്രിയുടെ പരാമർശം ആവർത്തിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ പ്രതികരണം ആരായുമ്പോള്‍ നല്‍കാറുണ്ട്. മണിക്കൂറുകള്‍ എന്നെ കാത്തുനില്‍ക്കുന്നവരോട് സംസാരിക്കും. ജനാധിപത്യത്തിൽ സുപ്രധാന സ്ഥാനമാണ് മാധ്യമങ്ങൾക്കുള്ളത്. മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി.
ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുമ്പോൾ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ സഹിക്കാനാകുക. നാടിന്റെ പുരോഗതിയിലോ ജനങ്ങളുടെ ക്ഷേമത്തിലോ അല്ല സര്‍ക്കാറിന്റെ താല്പര്യം. വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.