മാമി തിരോധാനം: സി.ബി.ഐ അന്വേഷണമില്ല



കൊച്ചി: കോഴിക്കോട് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഏജന്‍റുമായ മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂറിന്‍റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചില്ല.

സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മാമിയുടെ ഭാര്യ നൽകിയ ഹരജി സർക്കാർ വിശദീകരണത്തെതുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തീർപ്പാക്കി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരുകയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമായിരുന്നു സർക്കാറിന്‍റെ വിശദീകരണം.

കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് കാണാതായ സംഭവത്തിലെ പരാതിയിൽ പിറ്റേന്നുതന്നെ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും പുരോഗതിയില്ലെന്ന് കാട്ടിയാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്.

റിയൽ എസ്റ്റേറ്റ് മാഫിയയാണ് തിരോധാനത്തിന് പിന്നിലെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണം ഫലംകാണാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി സെപ്റ്റംബർ ഏഴിന് ഉത്തരവിറക്കിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. റേഞ്ച് ഐ.ജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.

മാമിയുടെ തിരോധാനത്തെക്കുറിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനടക്കം അറിവുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ ആരോപിച്ചിരുന്നു.

Tags:    
News Summary - Mami Disappearance: No CBI Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.