തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ പരാമർശങ്ങൾ തുടർച്ചയായി പാർട്ടിയെ വെട്ടിലാക്കുന്നു. പാർട്ടി ക്ലാസുകൾ നയിക്കുന്ന സൈദ്ധാന്തികനായ പാർട്ടി സെക്രട്ടറി എന്നതായിരുന്നു അമരത്തെത്തുമ്പോൾ പ്രതിച്ഛായ. പാർട്ടി ലൈൻ വിട്ടൊരു കളിയില്ലാത്ത സെക്രട്ടറി വിവാദങ്ങളും ആക്ഷേപങ്ങളും അധികമില്ലാതെ പാർട്ടിയെ നയിക്കുമെന്നും രാഷ്ട്രീയകേരളം പ്രതീക്ഷ പുലർത്തി. എന്നാൽ, ഗോവിന്ദനിൽനിന്ന് തുടർച്ചയായുണ്ടാകുന്ന പരാമർശങ്ങൾ പാർട്ടിയെ വെട്ടിലാക്കുകയാണ്. ഒന്നൊഴിയുമ്പോൾ അടുത്തത് എന്ന നിലയിൽ ആവർത്തിക്കുന്ന വിവാദങ്ങൾ പലതും സെക്രട്ടറിയുടെ ‘അമളി’യായി പാർട്ടിയിലും ചർച്ചയാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പോക്സോ കേസ് വിവാദമാണ് ഒടുവിലത്തേത്. സുധാകരനെതിരെ ഗോവിന്ദൻ തൊടുത്ത പോക്സോ അമ്പ്, എങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന മറുചോദ്യത്തിലുടക്കി പാർട്ടിയുടെ നെഞ്ചത്ത് തറച്ച നിലയിലാണ്. കേരളത്തിലെ മാധ്യമവേട്ട വിവാദം ദേശീയതലത്തിൽ സി.പി.എമ്മിന്റെ പ്രതിച്ഛായ തകർക്കുന്ന നിലയിലേക്ക് ആളിക്കത്തിച്ചത് ഗോവിന്ദന്റെ പരിധിവിട്ട പ്രതികരണമാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മാനനഷ്ടക്കേസിന് പോകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്ന് ഗോവിന്ദൻ വെളിപ്പെടുത്തിയപ്പോൾ ആരോപണത്തിന്റെ നിഴലിലായിട്ടും കേസിന് പോകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേതാക്കൾക്ക് ഒന്നടങ്കം ഉത്തരം മുട്ടി. ജനകീയ പ്രതിരോധ ജാഥയിൽ ഗോവിന്ദൻ അവതരിപ്പിച്ച അപ്പവാണിഭ കഥ വൈറലായപ്പോൾ പിണറായി സർക്കാറിന്റെ അഭിമാന പദ്ധതി കെ-റെയിൽ ആണ് പരിഹാസത്തിന് ഇരയായത്.
മുന്നിൽ വരുന്ന പ്രശ്നങ്ങളെയെല്ലാം സൈന്താദ്ധികമായും പ്രായോഗികമായും മനസ്സിലാക്കി നിലപാട് സ്വീകരിക്കുന്നതാണ് തന്റെ സമീപനമെന്നാണ് ഗോവിന്ദൻ പറയാറുള്ളത്. ഇത്രയേറെ ആലോചിച്ച് പറഞ്ഞ നിലപാടുകളാണ് പാർട്ടിയെ കുഴിയിൽ ചാടിക്കുന്നതായി മാറുന്നത് എന്നാണ് വിരോധാഭാസം. കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയായി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതും പിന്നാലെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടതും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ സീനിയോറിറ്റി മറികടന്നാണ്.
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയതിന് പ്രധാന അയോഗ്യതയായി പറഞ്ഞുകേട്ടത് ഇ.പി. ജയരാജന്റെ ആവർത്തിക്കുന്ന നാക്കുപിഴകളാണ്. ഗോവിന്ദന് നാക്കുപിഴച്ച വിഷയങ്ങളിൽ ഇ.പി. ജയരാജന്റെ പ്രതികരണം പക്വവും പാർട്ടിലൈനിനോട് ചേർന്നുള്ളതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.