തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഡൽഹി യാത്രയെ ചൊല്ലി വിവാദം കത്തുന്നു. ക്യൂബൻ സംഘവുമായുള്ള കൂടിക്കാഴ്ചയായിരുന്നു നേരത്തെ തീരുമാനിച്ച യാത്രയുടെ ലക്ഷ്യമെങ്കിലും ആശ പ്രവർത്തകർക്ക് വേണ്ടിയാണ് യാത്രയെന്ന പ്രതീതി സൃഷ്ടിച്ചതാണ് മന്ത്രിക്ക് തിരിച്ചടിയായത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹ്മാൻ, വീണാ ജോർജ് എന്നിവരെയാണ് ഡൽഹിയിലെത്തി ക്യൂബൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. അതേസമയം ഡൽഹിയിലേക്ക് പുറപ്പെടുന്ന ദിവസമായിരുന്നു ആശ വർക്കർമാരുമായുള്ള ചർച്ച നടന്നതും പരാജയപ്പെട്ടതും. ഈ ഘട്ടത്തിൽ ആശമാരുടെ വിഷയം കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് മന്ത്രി വീണ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യങ്ങളിൽ കേന്ദ്രമാണ് നിർണായക തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനത്തിന് പറയാനുള്ളത് കൂടിക്കാഴ്ചയിൽ വിശദീകരിക്കുമെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. മന്ത്രി വീണാ ജോർജ് ആശ വർക്കർമാരുടെ വിഷയം ഉന്നയിക്കാൻ ഡൽഹിയിലേക്ക് പോകുന്നുവെന്ന നിലയിൽ ഇത് വലിയ വാർത്തയുമായി. എന്നാൽ ഡൽഹിയിൽ എത്തിയശേഷം എപ്പോഴാണ് കൂടിക്കാഴ്ച എന്ന കാര്യം സ്ഥിരീകരിക്കാനോ വ്യക്തത വരുത്താനോ മന്ത്രി തയാറായില്ല. ഇതോടെയാണ് ആശയക്കുഴപ്പങ്ങൾക്ക് തുടക്കമാകുന്നത്.
കൂടിക്കാഴ്ച എപ്പോഴാണെന്ന് ഡല്‍ഹി കേരള ഹൗസിലെ ചോദ്യത്തോടും ‘ഞാന്‍ നിങ്ങളെ കാണാം’ എന്നുമാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ ആശമാരുടെ ഇൻസെന്റീവ് കുടിശ്ശിക, ഗ്രാൻഡ് എന്നീ വിഷയങ്ങൾ ഉന്നയിക്കുമെന്നും വിശദീകരിച്ചു. കൂടിക്കാഴ്ചക്ക് സമയം കിട്ടില്ലെന്ന് ഉറപ്പായതോടെ സമയം ലഭിച്ചാല്‍ കാണുമെന്ന് അൽപം മയപ്പെടുത്തിയുള്ള നിലപാടിലേക്ക് മന്ത്രി മാറി. അപ്പോഴും ക്യൂബന്‍ സംഘം ഡല്‍ഹിയിലുണ്ട്. അവരെ കാണാന്‍ മാത്രമാണ് വന്നതെന്നകാര്യം മന്ത്രി അധികം പറഞ്ഞതുമില്ല. വൈകീട്ടോടെയാണ് അപ്പോയിമെൻറ് കിട്ടാത്ത കാര്യം മന്ത്രി സ്ഥിരീകരിച്ചതും അനുവാദം കിട്ടുന്ന മുറക്ക് മന്ത്രിയെ വന്നുകാണുമെന്ന് വിശദീകരിച്ചതും. ഇതോടൊപ്പം നിവേദനം സമർപ്പിച്ചു എന്ന കാര്യവും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച; വ്യക്തത വരുത്താതെ ആരോഗ്യമന്ത്രി
ആലുവ: കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അപ്പോയിൻമെന്റ് തേടിയെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ആരോഗ്യ മന്ത്രി വീണ ജോർജ്. ആലുവയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രി വ്യക്തമായ മറുപടി നൽകാതിരുന്നത്. മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അവർ പറഞ്ഞു. ആരോഗ്യമന്ത്രിയെ ക്രൂശിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. എന്നാണ് കേന്ദ്രമന്ത്രിയുടെ അപ്പോയിൻമെന്റ് എടുത്തത് എന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയും. 18നാണോ അപ്പോയിൻമെന്റ് തേടിയത് എന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല. ഓണറേറിയം വർധിപ്പിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനത്തെക്കുറിച്ച ചോദ്യത്തിന് പ്രകടനപത്രികയുടെ അനുബന്ധം വായിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.