മുന്നറിയിപ്പില്ലാതെയായിരുന്നു ജപ്തി നടപടികളെന്ന് വീട്ടുകാർ
തളിപ്പറമ്പ്: വായ്പ കുടിശ്ശികയെതുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിനാൽ ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മയും വീൽചെയറിൽ കഴിയുന്ന മകളും ഉൾപ്പെട്ട കുടുംബം പെരുവഴിയിൽ. കുറുമാത്തൂർ അതിരിയാട്ട് അബ്ദുല്ല അങ്ങേത്തിന്റെ വീടാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. മുന്നറിയിപ്പില്ലാതെയായിരുന്നു ജപ്തി നടപടികളെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ബാങ്ക് മാനേജരും അഭിഭാഷകനും വീട്ടിലെത്തിയത്.
നിബന്ധനകൾ ഒന്നും വായിച്ചു കേൾപ്പിക്കാതെ വായ്പ സംബന്ധമായ കാര്യമാണെന്നു മാത്രം പറഞ്ഞ് കൈയിലുണ്ടായിരുന്ന കടലാസിൽ ഒപ്പുവെപ്പിച്ചു. പിന്നാലെ പൊലീസ് ജീപ്പ് എത്തിയപ്പോഴാണ് ജപ്തി ചെയ്യുകയാണെന്ന വിവരമറിഞ്ഞത്. ശരീരം തളർന്ന് കിടപ്പിലായ ഭാര്യയുടെയും 20 വർഷമായി വീൽചെയറിൽ കഴിയുന്ന മകളുടെയും കാര്യം ചൂണ്ടിക്കാട്ടി വീടൊഴിയാൻ സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നും അബ്ദുല്ല പറഞ്ഞു.
2016 -17 കാലയളവിലാണ് അബ്ദുല്ല 25 ലക്ഷം രൂപ ലോണെടുത്തത്. ആദ്യ കാലങ്ങളിൽ കൃത്യമായി വായ്പാ തുക തിരിച്ചടച്ചെങ്കിലും സൗദിയിലുള്ള ജോലി നഷ്ടപ്പെടുകയും ഭാര്യയുടെയും മകളുടെയും ചികിത്സ ചെലവ് വർധിക്കുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ജപ്തിയെ തുടർന്ന് അബ്ദുല്ലയും കുടുംബവും താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.