കൊച്ചി: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയതിന് പിന്നിലെ ക്രൂരതയിൽ മൂന്ന് പ്രതികളും ഒറ്റക്കെട്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ്. കൊലപാതകത്തിലും മൃതദേഹം വെട്ടിനുറുക്കിയതിലും ഇവരുടെ സാന്നിധ്യവും പ്രവർത്തനങ്ങളും ഇതാണ് തെളിയിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.കുറ്റബോധമോ ഭയമോ പ്രതികൾക്ക് ഒരു ഘട്ടത്തിലുമുണ്ടായിരുന്നില്ല.
പ്ലാസ്റ്റിക് ചരടുകൊണ്ട് കഴുത്തുഞെരിച്ചതും സ്വകാര്യഭാഗത്ത് കത്തികയറ്റിയതും ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങളിൽ മൂവരുടെയും പങ്കുണ്ടായിട്ടുണ്ട്. അറവുശാലയിലേതുപോലെയാണ് മൃതദേഹങ്ങൾ വെട്ടിനുറുക്കിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. പ്രതികൾ ഒരു ഭാവഭേദവുമില്ലാതെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിലെ കറിക്കത്തികൊണ്ടാണ് മുറിച്ചതെന്ന് ലൈല പൊലീസിനോട് പറഞ്ഞതായാണ് വിവരം.
മുമ്പ് അറവുകാരനായി ജോലി ചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഇടുക്കിയിൽനിന്ന് നാടുവിട്ട കാലത്തായിരുന്നു അറവുശാലയിൽ ജോലി ചെയ്തിരുന്നത്. രക്തം കണ്ടാൽ ഉന്മാദമുണ്ടാകുന്ന സ്വഭാവ വൈകൃതമുള്ളയാളാണ് ഷാഫിയന്നും പൊലീസ് പറയുന്നു.
കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലിക്കേസ് അന്വേഷണത്തിൽ പ്രത്യേക കർമപദ്ധതി ഒരുക്കി പൊലീസ്. വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 12 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ടെന്നതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇത് പ്രകാരമുള്ള പ്രാഥമിക ചോദ്യം ചെയ്യൽ ആരംഭിച്ചു. കൊല്ലപ്പെട്ട പത്മയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ കടവന്ത്രയിൽനിന്നും റോസ്ലി താമസിച്ചിരുന്ന കാലടിയിൽനിന്നും തെളിവെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. മൂന്നു പ്രതികളെയും ഉൾക്കൊള്ളിച്ചായിരിക്കും തെളിവെടുപ്പ്.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ, പെരുമ്പാവൂർ എ.എസ്.പി അനൂജ് പാലിവാൾ, എറണാകുളം സെൻട്രൽ അസി. കമീഷണർ സി.ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ സ്ത്രീകളെക്കുറിച്ച അന്വേഷണവും ആക്ഷൻ പ്ലാനിന്‍റെ ഭാഗമാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവരങ്ങൾ കൂടുതൽ വിശകലനം ചെയ്യും.
ആക്ഷൻ പ്ലാൻ രൂപവത്കരിക്കണമെന്ന നിർദേശം ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നൽകിയിരുന്നു. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച് ഭഗവൽസിങ്ങല്ലാത്ത ആരോടെങ്കിലും ഷാഫി ചാറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. വിവിധ സ്റ്റേഷനുകളിൽ ഷാഫിക്കെതിരായ കേസുകൾ വിശകലനം ചെയ്യും. ഇയാളുമായി ഫോണിലൂടെയും നേരിട്ടും നിരന്തരം ബന്ധപ്പെട്ടിട്ടുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട പത്മയുടെ 39 ഗ്രാം സ്വർണം ഷാഫി പണയപ്പെടുത്തിയ എറണാകുളത്തെ പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പ് നടക്കും.
ഷാഫി പണയം വെച്ച മറ്റ് ആഭരണങ്ങൾ ആരുടേതാണെന്ന് കണ്ടെത്തി അവരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകും. മൂന്ന് ജില്ലയിലായി നടക്കുന്ന വിശദ തെളിവെടുപ്പിന് പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ച് ഓരോ ഉദ്യോഗസ്ഥന് ചുമതല നൽകും. സൈബർ വിഭാഗത്തിന്‍റെ സഹായവുമുണ്ടാകും. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ഷാഫിക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള പ്രാവീണ്യം, മനുഷ്യമാംസം ഭക്ഷിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തൽ, കൊലപാതകത്തിലടക്കം പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത്, വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച ഷാഫി സമാനരീതിയില്‍ മാറ്റാരെയെങ്കിലും ചതിയില്‍പെടുത്തിയിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് പൊലീസ് ഉത്തരം തേടുന്നത്.
കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന 38 വയോധികരാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2019ൽ എട്ടുപേരും 2020ൽ 11 പേരും 2021ൽ 14 പേരും 2022 മാർച്ച് വരെ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. മലപ്പുറം ജില്ലയിൽ 12 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ജില്ലയിൽ നാലുപേരും ഇക്കാലയളവിൽ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.