കോഴിക്കോട്: മലിനജല സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ആവിക്കൽതോടിൽ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ആവിക്കൽ തോട് ജനകീയ സമരസമിതി. ശനിയാഴ്ച വൈകീട്ട് ആറോടെ സമരസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് പ്രതിഷേധക്കാൻ എം.വി. ഗോവിന്ദന്റെ കോലവും കത്തിച്ചു. പുതിയ കടവിൽ നിന്നാണ് പ്രകടനം തുടങ്ങിയത്. എം.വി. ഗോവിന്ദനും സി.പി.എമ്മിനും കോർപ്പറേഷനുമെതിരെ കടുത്ത വിമർശനമാണ് പ്രകടനത്തിലുയർന്നത്.
പ്രതിഷേധക്കാർ ആവിക്കൽ സമര പന്തലിന് സമീപംവെച്ചാണ് ഗോവിന്ദന്റെ കോലം കത്തിച്ചത്. പ്രകടനത്തിന് വാർഡ് കൗൺസിലർ സൗഫിയ അനീഷ്, കൺവീനർ ഇർഫാൻ ഹബീബ്, ചെയർമാൻ ദാവൂദ്, സമരസമിതി അംഗങ്ങളായ മെസറു ലത്തീഫ്, ഗഫൂർ തൽഹത്ത്, ജ്യോതി കാമ്പുറത്ത്, ഹർഷൻ കാമ്പുറം, സി.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പങ്കെടുത്താണ് വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും എന്നാൽ ആവിക്കൽ തോട് സമരക്കാർ തീവ്രവാദികളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞത്. വിഴിഞ്ഞത്തെ പോലെയുള്ള സമരമല്ല ആവിക്കൽ തോടിൽ നടക്കുന്നത്. പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചശേഷം ചില ആളുകൾ അതിനെ വർഗീയമാക്കി മാറ്റി.
ആവിക്കൽ സമരത്തിനുപിന്നിൽ തീവ്രവാദികളാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് പാർട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ആവിക്കലിൽ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും വർഗീയ വാദികൾ സമരത്തെ സ്വാധീച്ചുവെന്നാണ് പറഞ്ഞത് എന്നും എം.വി. ഗോവിന്ദൻ തിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.