നിലമ്പൂരിൽ മോർച്ചറി ഡ്യൂട്ടിയിലുള്ള ഐ.ആർ.ഡബ്ല്യു വളന്‍റിയർമാർ
നിലമ്പൂർ: വികൃതമായ മൃതദേഹങ്ങൾ, കൈകാലുകൾ അടർന്ന ശരീരഭാഗങ്ങൾ, ഭീതിയും നിസ്സഹായതയും നിഴലിക്കുന്ന അന്തരീക്ഷം... ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും സഹായികളായി ഒരു കൂട്ടം വനിത വളന്‍റിയർമാർ. നിലമ്പൂർ ജില്ല ആശുപത്രിയിൽ മൂന്നു ദിവസമായി സേവനനിരതരായ ഇവരുടെ മനക്കരുത്തിനും സമർപ്പണത്തിനും നൂറിൽ നൂറ് മാർക്കിട്ട് പൊലീസും ഡോക്ടർമാരും നാട്ടുകാരും.
ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു), ടീം വെൽഫെയർ സന്നദ്ധ സംഘടനകളുടെ 35ഓളം വനിത വളന്‍റിയർമാരാണ്, മൃതദേഹങ്ങളെ പരിപാലിച്ച് സേവനവഴിയിൽ വേറിട്ട മാതൃകയാകുന്നത്. ഇൻക്വസ്റ്റ് മുറിയിലെത്തുന്ന മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതും ടേബിളിൽ കിടത്തുന്നതും ഇവരാണ്. ഇൻക്വസ്റ്റിനായി പൊലീസിന് മൃതദേഹം കൊടുക്കുന്നതും അളവെടുക്കാൻ സഹായിക്കുന്നതും ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹങ്ങൾക്ക് സാക്ഷികളായി ഒപ്പിടുന്നതുമെല്ലാം വനിത വളന്‍റിയർമാരാണ്. പിന്നീട് മൃതദേഹങ്ങൾ പൊതിഞ്ഞ് സ്ട്രച്ചറിൽ മോർച്ചറിയിലേക്ക് മാറ്റുന്നു.
പോസ്റ്റ്മോർട്ടശേഷം ചളിയുരച്ചും വെള്ളമടിച്ചും മൃതദേഹം വൃത്തിയാക്കുന്നു. പിന്നീട് വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടി കൈമാറുന്നതും ഇവരാണ്. ഹൃദയഭേദകമായ കാഴ്ചകൾക്കാണ് സാക്ഷിയായതെന്ന് ടീം വെൽഫെയർ വനിത വളന്‍റിയർ ക്യാപ്റ്റൻ ഹസീന വഹാബ് പറഞ്ഞു. ലുബ്ന കൊടിഞ്ഞിയാണ് ഐ.ആർ.ഡബ്ല്യു വനിത വിങ്ങിന് നേതൃത്വം നൽകുന്നത്. താനൂർ ബോട്ട് ദുരന്ത വേളയിലും കവളപ്പാറയിലും ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ വനിത വളന്‍റിയർമാർ സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.