തിരുവനന്തപുരം: മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ച ഖാദർ കമ്മിറ്റി രണ്ടാം റിപ്പോർട്ടിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകിയുള്ള നിലവിലെ രീതി അവസാനിപ്പിച്ച് ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി എന്ന സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നതടക്കമുള്ള ഒന്നും രണ്ടും റിപ്പോർട്ടുകൾക്കെതിരെ ഹയർസെക്കൻഡറി അധ്യാപക സംഘടനകളാണ് പ്രധാനമായും രംഗത്തുവന്നത്.
റിപ്പോർട്ട് മന്ത്രിസഭയിൽ വന്നതോടെ നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടനകൾ. 2022 സെപ്റ്റംബർ 22ന് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ വന്നതിനു പിന്നാലെയാണ് പുറത്തുവിടുന്നത്. സ്കൂളുകളുടെ പ്രവർത്തനസമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാക്കാനുള്ള കമ്മിറ്റി നിർദേശങ്ങളിൽ എതിർപ്പും വിവാദവും ഭയന്നായിരുന്നു ഒന്നര വർഷത്തിലേറെ റിപ്പോർട്ട് പൂഴ്ത്തിവെച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി രഹസ്യമായി സൂക്ഷിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പൂർണമായും പുറത്തുവിടാതെ മന്ത്രിസഭയിൽവെച്ച് പാസാക്കിയത് ഹയർസെക്കൻഡറി അധ്യാപക സമൂഹം അംഗീകരിക്കില്ലെന്ന് ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ലയന നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും ഹയർസെക്കൻഡറി അധ്യാപകരെ സെക്കൻഡറി അധ്യാപകരായി തരംതാഴ്ത്തുന്ന ഖാദർ കമ്മിറ്റി ശിപാർശ തള്ളിക്കളയണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ധാരാളം അധ്യാപകരുടെ തൊഴിൽ നഷ്ടത്തിന് ഇടയാക്കുന്ന പരിഷ്കാരങ്ങങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ. അരുൺ കുമാർ, കൺവീനർ അനിൽ എം. ജോർജ്, കോഓഡിനേറ്റർ നിസാർ ചേലേരി എന്നിവർ ആവശ്യപ്പെട്ടു.
അധ്യാപക-അനധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി മേഖലയെ തകർക്കുന്ന നീക്കം അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. ആലിക്കുട്ടി, ജനറൽ സെക്രട്ടറി സി.എൻ. ശിബിലി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.