തിരുവനന്തപുരം: ഗസ്സയിൽ ഇസ്രായേൽ ഭരണകൂടം തുടർന്നുവരുന്ന അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഫയിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച നടത്തിയ ബോംബാക്രമണത്തിൽ 45 ഓളം ജീവനാണ് പൊലിഞ്ഞത്. റഫയിൽ അതിക്രമം നിർത്തണമെന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
ഈ ഭീകരതക്കെതിരെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ ശക്തികളും സമാധാനപ്രേമികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. സാമ്രാജ്യത്വത്തിന്റെ അധിനിവേശ താൽപര്യങ്ങൾക്കായി ഫലസ്തീൻ ജനതയെ അടിച്ചമർത്താനും മേഖലയെ സൈനികവത്കരിക്കാനുമുള്ള നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
റഫയിലെ തമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. അതിനിടെ, വടക്കൻ റഫയിലെ അൽ ഹഷാഷിൻ മേഖലയിൽ ഇസ്രായേൽ വ്യോമനിരീക്ഷണം നടത്തി. ഇവിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. ഇതിൽ 15000 പേർ കുട്ടികളാണ്. 81,026 പേർക്ക് പരിക്കുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 519 പേർ കൊല്ലപ്പെടുകയും 4950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.