തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിനെതിരെ പാർട്ടിയുടെ മൺമറഞ്ഞ നേതാക്കളുടെ മക്കളുടെ കത്ത്. സി.അച്യുതമേനോൻ, കെ.ദാമോദരൻ, സി.ഉണ്ണിരാജ, എം.എൻ.ഗോവിന്ദൻ നായർ, വി.വി.രാഘവൻ, പി.ടി പുന്നൂസ്, റോസമ്മ പുന്നൂസ്, കെ.ഗോവിന്ദപിള്ള, കെ.മാധവൻ, പുതുപ്പള്ളി രാഘവൻ, പി.രവീന്ദ്രൻ, പവനൻ, കാമ്പിശ്ശേരി കരുണാകരൻ, എൻ.ഇ.ബൽറാം, എസ്. ശർമ്മ, പൊഡോറ കുഞ്ഞിരാമൻ എന്നിവരുടെ മക്കളാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചിരിക്കുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുന്ന ഒരു പ്രശ്നത്തിൽ കമ്യൂണിസ്റ്റ് പാർട്ടി യാതൊരു ചർച്ചയും കൂടാതെ നിലപാടെടുക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. വികസനുവമായി ബന്ധപ്പെട്ടെടുക്കുന്ന തീരുമാനങ്ങളിൽ ഏതെങ്കിലും ജനവിരുദ്ധമാണെങ്കിൽ മുൻകാലങ്ങളിൽ ചെയ്തതുപോലെ കെ റെയിൽ വിഷയത്തിലും നിലപാട് തുറന്നുപറയുവാൻ കഴിയണം.
ഇക്കാര്യത്തിൽ പാർട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്ന രീതി ആവശ്യമില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കത്തിൽ പറയുന്നുണ്ട്. കെ റെയിൽ പദ്ധതിയോടുള്ള അനുകൂല നിലപാട് തുടരുന്നതിന് പകരം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിശകലനം ചെയ്ത് സംസാരിക്കാൻ കഴിവുള്ള പ്രമുഖരായ സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി മേഖലകളിലെ വിദഗ്ധരെ വിളിച്ചുകൂട്ടി യോഗം നടത്താൻ തയാറാകണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും ഇവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.