മുണ്ടക്കൈയിൽ തകർന്ന വീടിന് സമീപത്തു നിന്ന് കിട്ടിയ മുഹമ്മദ് ഷുഹൈബിന്റെ തിരിച്ചറിയൽ കാർഡ് രക്ഷാപ്രവർത്തകൻ കഴുകിയെടുക്കുന്നു
മുണ്ടക്കൈ (വയനാട്): ചൂരൽമലയെയും മുണ്ടക്കൈയെയും അപ്പാടെ വിഴുങ്ങിയ ഉരുൾപൊട്ടൽ ദുരന്തം മനുഷ്യജീവൻ അപഹരിച്ചുതുടങ്ങിയത് പുഞ്ചിരിമട്ടത്തുനിന്ന്. ഇതിനുമേലെയുള്ള വനമേഖലയാണ് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത ഉരുളിന്റെ പ്രഭവകേന്ദ്രം. അതിനാൽ ആദ്യം ദുരന്തമേറ്റുവാങ്ങിയതും ഈ മണ്ണാണ്. ഇവിടെ നൂറോളം വീടുകളാണുള്ളതെന്നും ഇതിൽ പകുതി വീടുകളെയാണ് ഉരുളെടുത്തതെന്നും പ്രദേശവാസിയായ സോബിൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ വീട് നിന്ന ഭാഗത്തുമാത്രം 14 വീടുകളാണ് പൂർണമായി ഒലിച്ചുപോയത്. അതിൽ സുബ്രഹ്മണ്യൻ എന്നയാളുടെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയടക്കം അഞ്ചു പേരുണ്ടായിരുന്നു. ഉരുൾപൊട്ടൽ ശബ്ദം കേട്ട് സുബ്രഹ്മണ്യന്റെ സഹോദരൻ നാരായണന്റെ വീട്ടിലെ മൂന്നുപേരും ബന്ധു ഉണ്ണിയുടെ വീട്ടിലെ നാലുപേരും ഇവിടെ അഭയം തേടിയിരുന്നു. ഈ 12 പേരെയും ദുരന്തത്തിൽ കാണാതായി.
നാരായണന്റെ മൃതദേഹം മാത്രമാണ് ഇതിനകം ലഭിച്ചത്. മറ്റുള്ളവരെക്കുറിച്ച് വിവരമില്ല. ഈ പ്രദേശത്തെ ഒരു റിസോർട്ടും ഒലിച്ചുപോയി. അവിടെ രണ്ടു പേർ ഉണ്ടായിരുന്നുവെന്നും അവരെ കുറിച്ച് അറിയില്ലെന്നുമാണ് സോബിൻ പറയുന്നത്. സൈന്യത്തിന്റെയും എൻ.ഡി.ആർ.എഫിന്റെയും തണ്ടർ ബോൾട്ടിന്റെയും നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. റോഡ് പൂർണമായി ഒലിച്ചുപോയതിനാൽ ഈ ഭാഗത്തേക്ക് ആദ്യഘട്ടത്തിൽ കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ളവ എത്തിക്കാനായിരുന്നില്ല. അതേസമയം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ കണ്ടെത്താൻ സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച മീററ്റിൽ നിന്നുള്ള മൂന്ന് സ്നിഫർ നായ്ക്കളുടെ സേവനം ഈ ഭാഗത്ത് കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. വനമേഖലയിൽ നിന്നെത്തിയ കൂറ്റൻ പാറക്കല്ലുകളും മരത്തടികളും ഇടിച്ചാണ് ഈ ഭാഗത്തെ വീടുകൾ നശിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളെല്ലാം തകരപ്പാട്ടപോലെ ചുളുങ്ങി പലഭാഗത്തും കിടക്കുകയാണ്. പലഭാഗത്തും മണ്ണിന്റെ കൂമ്പാരം രൂപപ്പെട്ടിട്ടുമുണ്ട്. പുഞ്ചിരിമട്ടത്തുനിന്ന് കാണാതായ ആളുകളിൽ ചിലരുടെ മൃതദേഹവും നിലമ്പൂരിൽനിന്ന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.