മുണ്ടക്കൈ (വയനാട്): ഉരുൾദുരന്തത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഹ്യൂമന്‍ റെസ്ക്യൂ റഡാറും. വെള്ളിയാഴ്ച വൈകീട്ടോടെ നടത്തിയ റഡാർ പരിശോധനയിൽ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് സിഗ്നൽ കിട്ടി. ഇതോടെ ഇവിടെ രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പറിയാന്‍ സേനകള്‍ ഹ്യൂമന്‍ റെസ്ക്യൂ റഡാർ ഉപയോഗിക്കുന്നുണ്ട്. തെര്‍മൽ ഇമേജിങ്, റഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ചയിൽവരെ സിഗ്നലുകള്‍ കണ്ടെത്താനാകും.
എടക്കര: ചാലിയാറിലൂടെ ഒഴുകിയെത്തി മണ്ണിനടിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായയും. ഇടുക്കിയില്‍നിന്നാണ് എയ്ഞ്ചല്‍ എന്ന നായയെ വെള്ളിയാഴ്ച ഇരുട്ടുകുത്തിയിലെത്തിച്ചത്. മണ്ണിനടിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ നായ്ക്കളിലൊന്നാണിത്. രാവിലെ ഏഴോടെയാണ് എയ്ഞ്ചലുമായി നാലംഗ പൊലീസ് സംഘം ഇരുട്ടുകുത്തിയിലെത്തിയത്. ചാലിയാറിന്റെ ഇരുട്ടുകുത്തി മുതല്‍ മാളകം വരെയുള്ള തീരങ്ങളില്‍ സംഘം നായയുമായി പരിശോധന നടത്തി. വൈകുന്നേരം വരെ പരിശോധന തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. 2022ല്‍ തൊടുപുഴ കൊടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത് എയ്ഞ്ചലായിരുന്നു. ടിജോ, ടിനു ടിജു, അഖില്‍, പ്രിന്‍സ് എന്നീ സി.പി.ഒമാരടങ്ങിയ സംഘമാണ് എയ്ഞ്ചലുമായെത്തിയത്.
കാളികാവ്: അർധരാത്രി വനാന്തർഭാഗത്തുനിന്ന് തുടരെ വലിയ ശബ്ദം കേട്ടതോടെ ഭീതിയിലായ ആദിവാസികളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി പ്രദേശമായ ചോക്കാട് 40 സെന്റ് നഗറിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് നൂറ്റമ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചത്. രാത്രി 11 മണിയോടെയാണ് വനാതിർത്തിയിലുള്ള 40 സെന്റിലെ വലിയകുളത്തിന് സമീപത്തുനിന്ന് മൂന്നുതവണ വൻശബ്ദം ഉയർന്നത്. നേരം പുലർന്നതോടെ കാളികാവ് പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും മലവാരത്തിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.