മേപ്പാടി ഗവൺമെന്റ് ആശുപത്രിയിൽ തിരക്കുകൾക്കിടയിൽ അല്പം വിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ
മേപ്പാടി (വയനാട്): മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ ഉയരുമ്പോൾ കരളുറപ്പ് കൈവിടാതെ ഡോക്ടർമാർ. രാവും പകലും പോസ്റ്റ്മോർട്ടം ടേബിളിൽ അവർ കാത്തിരിപ്പാണ്, തങ്ങളെ തേടിയെത്തുന്ന മൃതദേഹങ്ങളെ. ദുരന്തത്തിൽ മരണം 320 കടക്കുമ്പോൾ വിശ്രമത്തെക്കുറിച്ച ചിന്തയില്ലാതെ മൃതശരീരങ്ങളെ അവർ കീറിമുറിക്കുകയാണ്. മേപ്പാടി ആശുപത്രി വളപ്പിലെ ഐസൊലേഷൻ വാർഡ് കെട്ടിടമാണ് പോസ്റ്റ്മോർട്ടം ഹാളായി മാറിയത്. ഇവിടെ രണ്ട് ഷിഫ്റ്റുകളിലായി വിവിധ ജില്ലകളിൽനിന്നെത്തിയ നിരവധി ഡോക്ടർമാരാണുള്ളത്.
ഡോ. ദാഹിർ മുഹമ്മദാണ് നോഡൽ ഓഫിസർ. ജില്ല പൊലീസ് സർജൻ ഡോ. ബിപിൻ, കണ്ണൂർ ജില്ല പൊലീസ് സർജൻ ഡോ. അഗസ്റ്റസ്, ഫോറൻസിക് സർജൻമാരായ തലശ്ശേരിയിലെ ഡോ. ജിതിൻ, മാനന്തവാടിയിലെ ഡോ. രോഹിത്, സുൽത്താൻ ബത്തേരിയിലെ ഡോ. അജിത്ത്, ഡോ. മൃദുലാൽ തുടങ്ങിയവരാണ് പോസ്റ്റ്മോർട്ടം സംഘത്തിലുള്ളത്. ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ ആദ്യം മേപ്പാടി സർക്കാർ ആശുപത്രിയിലാണ് എത്തിക്കുന്നത്. തുടർന്ന് ബന്ധുക്കൾ തിരിച്ചറിയുന്നതടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പോസ്റ്റ്മോർട്ടത്തിന് എത്തുന്നത്. ആദ്യദിവസം 90ഉം രണ്ടാം ദിവസം 35ഉം മൂന്നാംദിവസം 25ഉം പോസ്റ്റ്മോർട്ടമാണ് ഇവിടെ നടന്നത്. വെള്ളിയാഴ്ച രാവിലെ 11ഓടെ നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുള്ള നിരവധി മൃതദേഹങ്ങളാണ് എത്തുന്നത്. പല കാഴ്ചകളും വേദനാജനകമാണെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.