കോഴിക്കോട്: കെ. റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാനെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പ്രളയത്തിൽ കാർ ഒലിച്ചുപോയപ്പോൾ വാവിട്ട് കരഞ്ഞയാൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് തീവ്രവാദിപട്ടം ചാർത്തുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
മുതലാളിക്ക് കമീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന സജി ചെറിയാനെ പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല. ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടു വരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നതെന്നും സുധാകരൻ ചോദിച്ചു.
ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം.എൽ.എ. തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!
സജി ചെറിയാനേ,
താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.
കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.
ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്.
മറക്കണ്ട.
കെ-റെയിൽവിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്നലെ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂഉടമകളെ ഇളക്കിവിട്ട് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ പണം ഉൾപ്പെടെ നൽകിയാണ് ഇടതു മുന്നണിയുടെ നേട്ടങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ഒരു കിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും ബഫർ സോണാണെന്നാണ് ഇവർ പറയുന്നത്. ഡി.പി.ആറിൽ ഒരിടത്തും ഇക്കാര്യം പറയുന്നില്ല. ഡി.പി.ആറിൽ ഒരു മീറ്റർ പോലും ബഫർസോൺ പറഞ്ഞിട്ടില്ല. ഭൂരിപക്ഷം മേഖലയിലും കെ-റെയിൽ കടന്നു പോകുന്നത് മുകളിലൂടെയാണ്. ഒരാളുടെയും സ്ഥലം അനധികൃതമായി ഏറ്റെടുക്കില്ല.
കല്ലൂരിയാൽ വിവരമറിയും. അക്കാര്യത്തിൽ ഒരുസംശയവും വേണ്ട. സാമൂഹികാഘാത പഠനത്തിനാണ് കല്ലിടുന്നത്, വസ്തു ഏറ്റെടുക്കാനല്ല. ഇനിയും അലൈൻമെന്റിൽ മാറ്റമുണ്ടാകും. കല്ലിട്ട ശേഷം ഉദ്യോഗസ്ഥർ വീടുകളിലെത്തി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് നഷ്ടപരിഹാരം എത്രയാണെന്ന് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.