മധുവിന്‍റെ കുടുംബത്തിന് നീതി ‍ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം -കെ. സുധാകരന്‍

തിരുവനന്തപുരം: ആൾകൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥക്കും ഭരണസംവിധാനത്തിനും അപമാനകരമാണെന്നും സുധാകരൻ പറഞ്ഞു.

കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്.

ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത് ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുയെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യം സംജാതമായത്.

മനുഷ്യ മനഃസാക്ഷിയെ നടുക്കിയ മധുവിന്‍റെ കൊലപാതകം നടന്നിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും അനീതിയുമാണ്. എത്രയും വേഗം മധുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - K Sudhakaran react to Attappadi Madhu Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.