കോഴിക്കോട്: കോവിഡ് രണ്ടാ തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വ്യാപകമായി വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെയും ബി.ജെ.പിയുടെയും പഴയ നിലപാട് ചർച്ചയാകുന്നു. 2018ൽ കേരളത്തിൽ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കേരളത്തിന് വൻതുക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ത്യക്ക് വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്തുത സമയത്ത് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലിൽ തള്ളാൻ വെച്ച ഗോതമ്പ് നാം നമ്മുടെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനർനിർമിക്കാൻ ഇന്ത്യക്ക് ആരുടെയും മുന്നിൽ കൈനീട്ടേണ്ടതില്ല എന്നുമാണ് കെ.സുരേന്ദ്രൻ കുറിച്ചിരുന്നത്.
എന്നാൽ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ജർമനി, യു.എസ്.എ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിലേക്ക് സഹായം എത്തിച്ചിരുന്നു. ഫ്രാൻസ്, പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ പാറ്റ് കമ്മിൻസ്, ബ്രറ്റ് ലീ അടക്കമുള്ളവരും ഇന്ത്യക്കായി സഹായം നൽകുകയും പാകിസ്താൻ താരങ്ങൾ ഇന്ത്യയെ സഹായിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നേരത്തേ പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിലേക്ക് വിദേശ പണം സ്വീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.