തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ സർക്കാർ വാദം തള്ളി രാജ്ഭവൻ. ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ ഗവർണർ സർക്കാറിന് നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി രാജ്ഭവൻ വാർത്താകുറിപ്പിറക്കി. വി.സി പുനർനിയമനത്തിൽ മന്ത്രി ഡോ. ബിന്ദുവിന്റെ ഇടപെടൽ സംബന്ധിച്ച് ലോകായുക്തയിലുള്ള പരാതിയിൽ സർക്കാർ ഹാജരാക്കിയ ഗവർണറുടെ സെക്രട്ടറിയുടെ കത്തിനെ തുടർന്നാണ് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കിയത്.
വി.സി പുനർനിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണെന്നും കുറിപ്പിൽ പറയുന്നു. ഗവർണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വി.സി പുനർനിയമനത്തിന് മന്ത്രി കത്ത് നൽകിയതെന്ന വാദം സത്യവിരുദ്ധമാണ്. വി.സിക്ക് പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കെ.കെ. രവീന്ദ്രനാഥും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആർ. മോഹനും രാജ്ഭവനിൽ നേരിട്ടെത്തി ഗവർണറെ കണ്ട് ആവശ്യപ്പെട്ടെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. സർക്കാർ ഇടപെടലുകളുടെ തീയതിയും സമയവും ഉൾപ്പെടുത്തിയാണ് രാജ്ഭവൻ വാർത്താകുറിപ്പ്.
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുപ്രകാരം നവംബർ 21ന് നിയമോപദേശകൻ രാജ്ഭവനിലെത്തി ഗവർണറെ കാണുകയും വി.സി പുനർനിയമനത്തിലെ സർക്കാർ താൽപര്യം അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷ രാജ്ഭവനിലേക്ക് വരുമെന്നും വിശദീകരിച്ചു.
പുനർനിയമനത്തിൽ ഗവർണർക്ക് വ്യത്യസ്ത നിലപാടായിരുന്നെന്നും ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പറഞ്ഞു. എന്നാൽ, സർക്കാർ ഇത് പരിശോധിച്ചെന്നും നിയമപരമായി നിലനിൽക്കുമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായും ഗവർണറെ അറിയിച്ചു. നവംബർ 22ന് ഗോപിനാഥിനെ പുനർനിയമിക്കാനുള്ള മന്ത്രിയുടെ കത്ത് രാജ്ഭവനിൽ ലഭിച്ചു.
നവംബർ 22ന് നിയമോപദേശകനും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും വീണ്ടും രാജ്ഭവനിലെത്തി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പകർപ്പ് കൈമാറി പുനർനിയമ അഭ്യർഥന ആവർത്തിച്ചു. എ.ജിയുടെ നിയമോപദേശം മന്ത്രി ബിന്ദുവും രാജ്ഭവന് കൈമാറി.
നിയമോപദേശത്തിന്റെ വെളിച്ചത്തിൽ മന്ത്രിയുടെ നിർദേശം അംഗീകരിച്ച് തുടർനടപടി സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പുനൽകി.
അതേദിവസം തന്നെ രാത്രി 10.10ന് വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം പിൻവലിക്കാൻ അഭ്യർഥിച്ചും ഗോപിനാഥിന്റെ പേര് പുനർനിയമനത്തിന് നിർദേശിച്ചുമുള്ള മന്ത്രി ബിന്ദുവിന്റെ രണ്ടാമത്തെ കത്ത് രാജ്ഭവനിൽ ലഭിച്ചു. ഇതുപ്രകാരമാണ് നവംബർ 23ന് ഗോപിനാഥിന് പുനർനിയമനം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.