രാവണീശ്വരം: രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ എൽ.പി വിഭാഗം കെട്ടിടവും സ്ഥലവും സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ റവന്യൂ അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു.
കൈയേറിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ കെട്ടിടവും സ്ഥലവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതരെ സമീപിക്കും. വേണ്ടിവന്നാൽ നിയമ നടപടി സ്വീകരിക്കാനാണ് സമിതിയുടെ തീരുമാനം. കയ്യേറ്റത്തിനെതിരെ നേരത്തെ 'മാധ്യമം' വാർത്ത നൽകിയിരുന്നു.
രാവണീശ്വരത്ത് വിദ്യാഭ്യാസത്തിനു തുടക്കമിട്ട ഏകാധ്യാപക വിദ്യാലയം പ്രവർത്തിച്ച കെട്ടിടമാണ് സ്വകാര്യ വ്യക്തി കൈയേറിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിലനിന്ന 59 സെൻറ് സ്ഥലം സ്വകാര്യ വ്യക്തിക്ക് നികുതിവെക്കാൻ വില്ലേജ് അധികൃതർ അനുമതി നൽകുകയായിരുന്നു.
ഏഴാം തരം വരെ പഠനം നടന്ന കെട്ടിടമാണിത്. പുതിയ കെട്ടിടം നിർമിച്ചപ്പോൾ പഴയ കെട്ടിടം കൈയേറുകയായിരുന്നു. സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയ സ്ഥലത്തിനു നികുതിവെക്കുന്ന നടപടി 2007-2008ൽ പി.ടി.എ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് റദ്ദാക്കിയതായിരുന്നു. എന്നാൽ 2013ൽ വീണ്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതിവെക്കാൻ അനുമതി ലഭ്യമാക്കുകയായിരുന്നു. കെട്ടിടം സ്വകാര്യ വ്യക്തിക്ക് കൈയേറാൻ അനുവദിച്ച നടപടി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നികുതിവെക്കാൻ അനുമതി നൽകിയ രേഖകൾ റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു.
സി.പി.എം ഏരിയ കമ്മിറ്റിയംഗം എ. കൃഷ്ണൻ, സി.പി.ഐ ജില്ല എക്സി.അംഗം കെ.വി. കൃഷ്ണൻ, വാർഡ് മെംബർ എം. ബാലകൃഷ്ണൻ, പി. മിനി, എ. തമ്പാൻ, എം.കെ. രവീന്ദ്രൻ മാസ്റ്റർ, കെ. രാജേന്ദ്രൻ കോളിക്കര, കരുണാകരൻ കുന്നത്ത്, പി. രാധാകൃഷ്ണൻ, എരോൽ ബാലൻ, കെ. കൃഷ്ണൻ പി.കെ. ബാലൻ, എരോൽ മുത്തു, പ്രജീഷ്, പി. കെ. പ്രകാശൻ, സീനിയർ അസി.കെ.വി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. കെ. ശശി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ കെ. സബീഷ്(ചെയർ.),കെ. ശശി (കൺ.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.