കാസർകോട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിവിധ മേഖലകളിൽ സർവേ നടത്തുന്നു. കേരളത്തില്‍ വന്ധ്യതാ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തില്‍ പഠന വിധേയമാക്കുന്നതിനും ക്ലിനിക്കുകളില്‍ എന്തെല്ലാം ചികിത്സ ലഭ്യമാകുന്നുവെന്ന് കണ്ടെത്തുന്നതിനുമായി ‘കേരളത്തിലെ വന്ധ്യതയും ചികിത്സയും’, കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍, തൊഴില്‍ രഹിതരായി തിരിച്ചെത്തി മടങ്ങി പോകാനാവാത്ത പ്രവാസികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ എന്നിവ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ‘കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍’ എന്ന സർവേയുമാണ് നടത്തുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന സർവേയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയിലെ വന്ധ്യത ചികിത്സ നടത്തുന്ന ക്ലിനിക്കുകളുടെ ലിസ്റ്റിംഗും ജില്ലയില്‍ തെരഞ്ഞെടുത്ത 24 സാമ്പിള്‍ യൂണിറ്റില്‍ പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിനും പ്രവാസികളെ കണ്ടെത്തുന്നതിനുമായി വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനുമുള്ള വിവരശേഖരണവുമാണ് നടത്തുക.
രണ്ടാം ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദ സർവേ നടത്തും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് വിവരശേഖരണം നടത്തുന്നത്. 2023 ഫെബ്രുവരി 28നകം സർവേകള്‍ പൂര്‍ത്തിയാകും. സര്‍വ്വെകളിലൂടെ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുജനങ്ങള്‍ സർവേയുമായി സഹകരിക്കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്. അഭിനേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.