മാലിന്യ ശേഖരണത്തിന് പുതുവഴി വെട്ടാനൊരുങ്ങി കാട്ടാക്കട

കാട്ടാക്കട: വരുന്ന ഒരുമാസം കാട്ടാക്കട മണ്ഡലത്തിലെ ജനങളാകെ ഒരു മഹായജ്‌ഞത്തിൻെറ ഭാഗമാകും. അടുത്ത ഗാന്ധി ജയന്തി ദിനത്തിന് മുൻപായി നാടിനെ മാലിന്യമുക്‌തമാക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ ഏക മനസോടെ നടന്നടുക്കുകയാണ്‌ കാട്ടാക്കട. മാലിന്യമുക്തം എന്റെ കാട്ടാക്കട എന്ന ജനകീയ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മണ്ഡലത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ്‌ പദ്ധതി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിനു രൂപം നൽകിയിരിക്കുന്നത്. ആഗസ്ത് 23 ന് തുടങ്ങി സെപ്തംബർ 28ന് അവസാനിക്കുന്ന തരത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഈ കാലയളവിനിടയിലെ നാല് ആഴ്ചകളിലായി വിദ്യാർഥികൾ വഴി സ്കൂളുകളിലും, പൊതുജനങ്ങളിൽ നിന്ന് നേരിട്ടും ഹരിത കർമ സേന വഴി ഇനം തിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ ഓരോ ആഴ്ചയിലെയും വെള്ളി, ശനി ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ എത്തിച്ച് ക്ലീൻകേരള കമ്പനി മുഖേന നീക്കം ചെയ്യും. ഇതിനായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തിലും ഓരോ കലക്ഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ വഴി സ്കൂളുകളിൽ ശേഖരിച്ച മാലിന്യം നാല് വെള്ളിയാഴ്ച്ചകളിലായി പഞ്ചായത്തു കേന്ദ്രങ്ങളിൽ എത്തിക്കും. സമാനമായി പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ നാല് ശനിയാഴ്ച്ചകളിലായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ എത്തിക്കും.

ആഗസ്ത് 23, 30, സെപ്തംബർ ആറ്, 27 എന്നീ നാല് വെള്ളിയാഴ്ച്ചകളിലാണ് സ്കൂളുകളിൽ വിദ്യാർഥികൾ വഴി ശേഖരിച്ച മാലിന്യം നീക്കം ചെയ്യുന്നത്. ആഗസ്ത് 24, 31, സെപ്തംബർ ഏഴ്, 28 എന്നീ നാല് ശനിയാഴ്ച്ചകളിലാണ് പൊതുജനങ്ങളിൽ നിന്നും വാർഡ് കേന്ദ്രത്തിൽ സ്വീകരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. സ്കൂൾ വിദ്യാർഥികൾ ആദ്യ ആഴ്ച്ച ചെരുപ്പ്, ബാഗ് മാലിന്യങ്ങളും രണ്ടാം ആഴ്ച്ച തുണി മാലിന്യങ്ങളും മൂന്നാം ആഴ്ച്ച പേപ്പർ മാലിന്യങ്ങളും നാലാം ആഴ്ച്ചയിൽ ഇ-വേസ്റ്റും ആണ് ശേഖരിക്കുക.

സമാനമായി പൊതുജനങ്ങളിൽ നിന്ന് ആദ്യ ആഴ്ച്ച ചെരുപ്പ്, ബാഗ് മാലിന്യങ്ങളും രണ്ടാം ആഴ്ച്ച തുണി മാലിന്യങ്ങളും മൂന്നാം ആഴ്ച്ച ചില്ല് മാലിന്യങ്ങളും നാലാം ആഴ്ച്ചയിൽ ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് മാലിന്യങ്ങളും ആണ് ശേഖരിക്കുക. മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ശുചിത്വമിഷൻ പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ചും എ.ഡി.എസ് മുഖേനയും മാലിന്യ ശേഖരണ ക്യാമ്പയിനെകുറിച്ച് ഇതിനോടകം അറിയിപ്പ് നൽകി. മാലിന്യ ശേഖരണ ക്യാമ്പയിനു മുന്നോടിയായി വാഹന പ്രചാരണം, നോട്ടീസ് അടക്കമുള്ള വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികളും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് വിവിധ തലത്തിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നവർക്ക് ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ പുരസ്കാരങ്ങൾ നൽകും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിന് മുൻപായി സമ്പൂർണ മാലിന്യ മുക്ത മണ്ഡലമായി കാട്ടാക്കട നിയോജക മണ്ഡലത്തെ മാറ്റുന്നതിനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

Tags:    
News Summary - Kattakkada is preparing to cut a new way for garbage collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.